wdy-anil

കത്തെഴുതിയ നീതു എന്ന പെൺകുട്ടിക്കായി അനിൽ അക്കര എം.എൽ.എ മങ്കരയിൽ കാത്തിരിക്കുന്നു

വടക്കാഞ്ചേരി: ലൈഫ് മിഷൻ പദ്ധതിയിലെ വിവാദത്തിന്റെ പേരിൽ വീട് നഷ്ടപ്പെട്ടതായി സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിച്ച കത്തിന്റെ ഉടമയായ പെൺകുട്ടിയെ കണ്ടെത്താൻ അനിൽ അക്കര എം.എൽ.എ മങ്കരയിൽ മണിക്കൂറുകളോളം കാത്തിരുന്നു. ഒടുവിൽ ,വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി മടങ്ങി.

ലൈഫ് മിഷൻ കേസ് സി.ബി.ഐ ഏറ്റെടുത്ത ദിവസം മുതൽ ,അനിൽ അക്കര എം.എൽ.എയെ കുറ്റപ്പെടുത്തുന്ന രീതിയിൽ നീതുവെന്ന പെൺകുട്ടിയുടെ പേരിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. ഇന്നലെ മങ്കരയിൽ പന്തൽ കെട്ടി എം.എൽ.എ കുട്ടിക്കായി കാത്തിരിപ്പ് തുടർന്നു. അടാട്ട് പഞ്ചായത്തിൽ ഭാര്യക്ക് ഭാഗം കിട്ടിയ സ്ഥലത്ത് നീതുവിന് വീട് വച്ചു നൽകാമെന്നും പ്രഖ്യാപിച്ചു. വീട് വയ്ക്കാൻ സഹായം വാഗ്ദാനം ചെയ്ത് രമ്യ ഹരിദാസ് എം.പിയും പന്തലിലെത്തി. രാവിലെ ഒമ്പത് മുതൽ 11 വരെ കാത്തിരുന്നു. കുട്ടിക്ക് തന്റെ മുന്നിൽ വരാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ബന്ധുക്കൾ വന്നാലും മതിയെന്നായി എം.എൽ.എ. ആരും എത്താതായപ്പോൾ പരാതിയുമായി വടക്കാഞ്ചേരി പൊലീസിലെത്തി. പെൺകുട്ടിയെ കണ്ടെത്തുന്നത് വരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് അനിൽ അക്കര അറിയിച്ചു.

കത്ത് ഇങ്ങനെ:

'സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്‌സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന എന്റെ അമ്മയുടേതായിരുന്നു. അടച്ചുറപ്പുള്ള ഒരു വീടെന്നത് ഞങ്ങളെപ്പോലെ പുറമ്പോക്കിൽ ഒറ്റ മുറിയിൽ താമസിക്കുന്നവരുടെ വലിയ സ്വപ്നമാണ്. ഞങ്ങളുടെ കൗൺസിലർ സാറാബാനു ഇടപെട്ട് ലൈഫ് മിഷൻ ലിസ്റ്റിൽ പേര് ഉൾപ്പെടുത്തിയിരുന്നു. രാഷ്ട്രീയം കളിച്ച് അത് തകർക്കരുത്,പ്ലീസ്.

-നീതു ജോൺസൺ, മങ്കര