കൊച്ചി: കൊച്ചി നഗരം ഒരുങ്ങുകയാണ് സൈക്കിൾ സൗഹൃദമാകാൻ. 'ഇന്ത്യ സൈക്കിൾസ് ഫോർ ചേഞ്ച് ചലഞ്ച് 'പദ്ധതി ഒരുക്കങ്ങളുടെ ഭാഗമായി കൊച്ചിയിലെ ആദ്യ യോഗം കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ) നേതൃത്വത്തിൽ നടന്നു. കൊച്ചിയിൽ ചലഞ്ച് നടപ്പാക്കുന്നതിനുള്ള റൂട്ട്, തന്ത്രങ്ങൾ എന്നിവ അന്തിമ രൂപത്തിലെത്തിക്കുന്നതിനായാണ് യോഗം സംഘടിപ്പിച്ചത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള സൈക്കിൾ പാതകളിൽ ചലഞ്ച് നടപ്പാക്കുന്നതിന്റെ സാദ്ധ്യതകൾ ചർച്ച ചെയ്തു. ഓണത്തിനു ശേഷം ഇതു സംബന്ധിച്ച് ബോധവത്കരണ പരിപാടികൾ ആരംഭിക്കും.
കേന്ദ്ര പാർപ്പിട, നഗരകാര്യമന്ത്രാലയത്തിനു കീഴിലെ സ്മാർട്ട് സിറ്റീസ് മിഷനു കീഴിലുള്ള ഇന്ത്യ സൈക്കിൾസ് ഫോർ ചേഞ്ച് ചലഞ്ച് സൈക്കിളിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഇതിനുള്ള പൊതുവിടങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സി.എസ്.എം.എൽ സി.ഇ.ഒ അൽക്കേഷ് കുമാർ ശർമ, ജില്ല കളക്ടർ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, മോട്ടോർ വാഹന വകുപ്പ് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ, ട്രാഫിക് അസി.കമ്മീഷണർ, കൊച്ചി മെട്രോ പ്രതിനിധികൾ, സൈക്കിളിസ്റ്റുകൾ തുടങ്ങിയവരാണ് ചലഞ്ച് മുന്നൊരുക്ക സമിതിയിലുള്ളത്.
ചലഞ്ച് വിജയിക്കണമെങ്കിൽ കൊച്ചിയിൽ അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ പരീക്ഷണം നടത്തി, നിർദ്ദേശം സമർപ്പിക്കേണ്ടതുണ്ട്. പ്രൊപ്പോസൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 14. വിജയിക്കുന്ന 11 നഗരങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. കൊച്ചിയിലെ സൈക്ളിളിംഗ് അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാനായി സി.എസ്.എം.എൽ നടത്തുന്ന ഓൺലൈൻ സർവേയിൽ https://forms.gle/
"സൈക്കിൾ സഞ്ചാരികൾക്ക് സന്തോഷകരമായ അനുഭവം നൽകുന്നതിനൊപ്പം കൂടുതൽ പേരെ വിനോദത്തിലുപരി പതിവുഗതാഗതത്തിനും സൈക്കിൾ ഉപയോഗിക്കുന്ന രീതിയിലേക്ക് എത്തിക്കുക എന്നതും ചലഞ്ചിന്റെ ലക്ഷ്യമാണ്. പരിപാടിയിലൂടെ കൊച്ചിയിൽ വലിയ മാറ്റം നടക്കുമെന്നാണ് പ്രതീക്ഷ "
അൽക്കേഷ് കുമാർ ശർമ്മ
സി.ഇ.ഒ, സി.എസ്.എം.എൽ