കോട്ടയം: കാലവർഷത്തിൽ നിറഞ്ഞു കവിയുന്ന കോട്ടയത്തെ നദികൾ മഴമാറിയാൽ മുട്ടറ്റംവെള്ളംപോലുമില്ലാതെ വറ്റിവരളും. ഇക്കഴിഞ്ഞ മഴക്കാലത്തും കോട്ടയം വെള്ളപ്പൊക്കത്തിന് സാക്ഷിയായി. പ്രളയവും വരൾച്ചയും ഒരുപോലെ പരിഹരിക്കാൻ കോട്ടയത്തെ സൂക്ഷ്മ നീർച്ചാലുകളെ കണ്ടെത്തി രക്ഷിക്കാൻ ജനകീയ കൂട്ടായ്മ. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീ പുനർസംയോജന പദ്ധതിയുടെ മൂന്നാം ഘട്ടമായാണ് കിഴക്കൻ മേഖലയിലെ നീർച്ചാലുകൾ തെളിച്ചെടുക്കാനുള്ള ഉദ്യമം.
പദ്ധതി ഇങ്ങനെ
നദി നിലനിൽക്കണമെങ്കിൽ ഉദ്ഭവ സ്ഥാനത്തെ സൂക്ഷ്മ നീർച്ചാലുകൾ തേകിയും തെളിച്ചും വെടിപ്പാക്കണമെന്നതാണ് അടിസ്ഥാന ചിന്ത. ഇതിനായി മലഞ്ചരിവിലുള്ള തോടുകളെ ഫസ്റ്റ് ഓർഡർ സ്ട്രീമെന്നും ചെറിയ ഓലികളെ സെക്കന്റ് ഓർഡർ സ്ട്രീമെന്നും തരംതിരിച്ചിട്ടുണ്ട്. സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലാണ് ഇവ കൂടുതലും. ഇവ കണ്ടെത്താനായി വിശദമായ മാപ്പിംഗ് നടത്തും. ഓരോ കാലഘട്ടത്തിലും എത്ര നാൾ വെള്ളം നിലനിൽക്കുമെന്നത് പഠിക്കും. കാലവർഷത്തിൽ പ്രളയം ഒഴിവാക്കാൻ ഒലിച്ചു പോവുകയും തുലാമഴയിൽ കെട്ടിനിന്ന് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഉതകുകയും ചെയ്യുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഹരിത കേരള മിഷൻ, മേജർമൈനർ ഇറിഗേഷൻ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുക
ചെയ്യുന്നത്
'' മലയോരത്തെ സൂക്ഷ്മനീർച്ചാലുകളെ കണ്ടെത്തി കണക്ടിവിറ്റിയുണ്ടാക്കുമ്പോൾ ഉരുൾപ്പൊട്ടലും തടയാനാകും. പ്രളയവും വരൾച്ചയും ഒരുപോലെ പരിഹരിക്കുകയാണ് ലക്ഷ്യം''
അഡ്വ. കെ.അനിൽ കുമാർ, കോഓർഡിനേറ്റർ