സൗത്ത് ഇന്ത്യൻ ചലച്ചിത്രമേഖലയിൽ വളരെയധികം ഡിമാൻഡ് ഉള്ള നടിയാണ് ലക്ഷ്മി റായ്. മോഡലിംഗിലൂടെയാണ് ലക്ഷ്മി തന്റെ കരിയർ തുടങ്ങിയത്. ശേഷമാണ് അവർ സൗത്ത് ഫിലിം ഇൻഡസ്ട്രിയിൽ ചുവടുവച്ചത്. ധാരളം പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പല വിവാദ തുറന്നു പറച്ചിലുകളും നടത്തിയ താരം സിനിമയിൽ കാസ്റ്റിംഗ് കൗച്ചുകൾ ഉണ്ടെന്നും എന്നാൽ ഇന്നതിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും പറഞ്ഞു. തനിക്ക് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും തന്റെ അടുത്ത സുഹൃത്ത് ഉൾപ്പെടെ പല പെൺകുട്ടികളും ഇത്തരം അക്രമങ്ങൾക്ക് വിധേയരായതായി അറിയാമെന്നും താരം പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബോളിവുഡിലെ പുഴുക്കുത്തുകൾക്കെതിരെ ലക്ഷ്മി പ്രതികരിച്ചത്.
"എന്റെ സുഹൃത്ത് ഒരു മോഡൽ ആയിരുന്നു. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി. രതിമൂർച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല, അത് അഭിനയിച്ച് കാണിക്കാനും പറഞ്ഞു.
ആ സിനിമയിൽ വളരെ ഇന്റിമേറ്റായ രംഗങ്ങളുണ്ട്. അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു പെൺകുട്ടിയുടെ കഴിവ് അളക്കേണ്ടത്. അന്ന് അവൾ കരഞ്ഞ് കൊണ്ട് അവിടെ നിന്നും ഓടിപ്പോരുകയായിരുന്നു. അതോടുകൂടി ഒരു നടിയാവുക എന്ന സ്വപ്നം അവൾ ഉപേക്ഷിച്ചു. ഇനി ഒരിക്കലും ബോളിവുഡിൽ ഒരു വേഷം തേടിപ്പോകില്ലെന്ന് അന്ന് അവൾ തീർച്ചയാക്കി. പെൺകുട്ടികൾ അടിവസ്ത്രങ്ങളിൽ നിൽക്കാൻ നിർബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. അവരുടെ മാറിടത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാനെന്ന പേരിലാണ് ഈ അതിക്രമം. സ്റ്റുഡിയോകളിൽ ബിക്കിനി മാത്രം ധരിച്ച് നടക്കേണ്ടി വന്നവരുണ്ട്. ഏറ്റവും കഷ്ടം ഇതും അണിഞ്ഞ് റാംപ് വാക്ക് വരെ നടത്താൻ അവർ നിർബന്ധിതരാകുന്നതാണ്..." ഇതിനായി ഒരു വലിയ ഗ്രൂപ്പ് തന്നെ ബോളിവുഡിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. ഒരു പുതുമുഖ നടി സംവിധായകന്റെ അടുത്ത് എത്തുന്നതിന് മുൻപ് പലരെയും കാണേണ്ടിവരും. സംവിധായകൻ അറിയാത്ത ആളുകളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും ഇവരുടെ കാപട്യങ്ങളെല്ലാം സംവിധായകൻ അറിയണമെന്നില്ലെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.