dr-rosh
ഡോ.ടി.വി.റോഷ്

മാള: പകൽ മുഴുവൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ. രാത്രി പൊയ്യ കുടുംബാരോഗ്യ കേന്ദ്രത്തിൽ. ദിവസം 24 മണിക്കൂറും സേവനം ചെയ്യേണ്ടി വന്നിട്ടും പരിഭവങ്ങളില്ല ഡോ. ടി.വി റോഷിന്. പകരം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ജനകീയവത്കരിച്ചപ്പോൾ നാട്ടുകാർ നൽകിയ ജനകീയ ഡോക്ടർ പദവിയിൽ നിറഞ്ഞ സന്തോഷം. രോഗികളോടും ബന്ധുക്കളോടും ഒരു സർക്കാർ ഡോക്ടർ ഇടപെടേണ്ടതെങ്ങനെ എന്നതിന് നല്ല മാതൃക കൂടിയാണ് ‌ഡോക്ടർ.

കൊവിഡ് നൽകിയ അധികജോലി

കൊവിഡ് രോഗികൾ നിറഞ്ഞപ്പോൾ താലൂക്ക് ആശുപത്രിയിൽ സൗകര്യമില്ലാത്തതിനാൽ പൊയ്യ കുടുംബാരോഗ്യ കേന്ദ്രത്തിലും കിടത്തി ചികിത്സ തുടങ്ങിയിട്ടുണ്ട്. ജൂൺ 15 മുതലാണ് ഡോ.റോഷ് പൊയ്യയിൽ രാത്രി സേവനം തുടങ്ങിയത്. വൈകീട്ട് കൊടുങ്ങല്ലൂരിൽ നിന്ന് രാത്രിയിലേക്കുള്ള ഭക്ഷണവുമായി പൊയ്യയിലേക്ക് വരുന്ന ഡോക്ടർ രാവിലെ വീണ്ടും താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചുപോകും. രണ്ടാഴ്ചയിലൊരിക്കൽ വലപ്പാടുള്ള വീട്ടിൽ പോയി കുടുംബത്തോടൊപ്പം ഒരു നേരത്തെ ഭക്ഷണം കഴിച്ച് മടങ്ങും.

ആശുപത്രി സൂപ്പറാക്കി

പഴുവിൽ സെന്റ് ആന്റണീസ് സ്‌കൂൾ,നാട്ടിക എസ്.എൻ.കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് 1994 ൽ പഠനം പൂർത്തിയാക്കിയ ടി.വി.റോഷ് എളവള്ളി, കൈപ്പമംഗലം, വലപ്പാട് എന്നിവിടങ്ങളിൽ സേവനം ചെയ്ത ശേഷമാണ് 2014 സെപ്തംബറിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സേവനത്തിനായി എത്തിയത്. ഇപ്പോൾ ആശുപത്രി സൂപ്രണ്ടാണ്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സ്വകാര്യ ആശുപത്രിയെ വെല്ലുന്ന തരത്തിൽ സൗകര്യങ്ങൾ ഒരുക്കിയതിന് ആരോഗ്യവകുപ്പിനും നഗരസഭയ്ക്കും ഒപ്പം ടി.വി.റോഷിന്റെ പങ്കും ശ്രദ്ധേയമായിരുന്നു. ഹീമോ ഡയാലിസിസ് യൂണിറ്റ്, അൾട്രാ സൗണ്ട് യൂണിറ്റ്, ഫിസിയോ തെറാപ്പി യൂണിറ്റ്, സ്പീച് തെറാപ്പി യൂണിറ്റ്, കീമോ തെറാപ്പി, ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി യൂണിറ്റ്, മാമോഗ്രാം യൂണിറ്റ്, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, രക്ത സംഭരണ യൂണിറ്റ്, പി.ഓ.പി.വാർഡുകൾ, ഓപ്പറേഷൻ തിയേറ്റർ, ഇൻസുലേറ്റർ, മോഡുലാർ ഫാർമസി, ടെൽഡൽ എക്സ്റേ യൂണിറ്റ്, ഇ.എൻ.ടി.ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ്, സോളാർ ലൈറ്റും വാട്ടർ ഹീറ്ററും, ഹെമറ്റോളജി അനലൈസർ, പവർ ലോൺട്രി തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ഡോ.ടി.വി.റോഷ് നേതൃത്വം നൽകി ഒരുക്കിയിട്ടുള്ളത്.

'ജനകീയനാകാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവർക്കൊപ്പം നിന്നിട്ടുണ്ട്. ഡോക്റ്ററായി മാത്രം സേവനം ചെയ്യാൻ ആഗ്രഹിച്ച തനിക്ക് സൂപ്രണ്ട് പദവി വന്നുവീണതാണ്. ജോലി ആസ്വദിച്ച് ചെയ്യുന്നതിനാൽ ഭാരമായി അനുഭവപ്പെടാറില്ല.'

ഡോ.ടി.വി.റോഷ്.