ahiesh
അഭിനേഷ്

നാഗർകോവിൽ: കന്യാകുമാരി, കടയാൽമൂട്ടിൽ ചികിത്സാ പിഴവ് കാരണം വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അധികൃതർ സ്വകാര്യ ആശുപത്രി പൂട്ടിച്ചു. കടയാൽമൂട് സ്വദേശിയും അലക്കു തൊഴിലാളിയുമായ പുരുഷോത്തമൻ - ലതാ ദമ്പതികളുടെ മകൻ അഭിനേഷാണ് (12) കഴിഞ്ഞ ദിവസം രാത്രിയിൽ മരിച്ചത്.

30ന് രാവിലെയാണ് കുട്ടിയെ പനി ബാധിച്ച് കടയാൽമൂട്ടിലെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഡോക്ടർ മരുന്ന് നൽകി മടക്കി അയച്ചു. എന്നാൽ അസുഖം മാറാത്തതിനെ തുടർന്ന് സെപ്തംബർ ഒന്നിന് കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടർന്ന് കുത്തിവയ്പ്പെടുത്ത ശേഷം മടക്കി അയച്ചു. അതിനിടെ കുത്തിവയ്പ്പെടുത്ത സ്ഥലത്ത് പോളല്ലേറ്റ നിലയിൽ കണ്ടതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടർന്ന് അഡ്മിറ്റ്‌ ചെയ്ത് ചികിത്സ നൽകി.

എന്നാൽ വൈകിട്ടോടെ ആരോഗ്യനില ഗുരുതരമായതോടെ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. ഉടൻ നഗർകോവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചെന്ന് ഡോക്ടർ അറിയിച്ചു. ചികിത്സാ പിഴവ് കാരണമാണ് മരിച്ചതെന്നാരോപിച്ച് കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ പുലർച്ചെ മൂന്നിന് തക്കല ഡി.എസ്.പി രാമചന്ദ്രൻ സ്ഥലത്തെത്തി സംസാരിച്ചതിനെ തുടർന്ന് മൃതദേഹവുമായി ബന്ധുക്കൾ മടങ്ങിപ്പോയി.

ഡോക്ടരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ തക്കല ഡി.എസ്.പി രാമചന്ദ്രൻ, തഹസിൽദാർ രാജമലർ, ഹെൽത്ത് ജെ.ഡി. ജോൺ ബ്രിട്ടോ എന്നിവർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് ആശുപത്രി പൂട്ടിച്ചത്. ഡോക്ടർക്കെതിരെ കടയാൽമൂട് പൊലീസ് കേസെടുത്തു.