mic-worker

കടയ്ക്കാവൂർ: രണ്ട് പ്രളയങ്ങളും കൊവിഡും മൂലം സ്തംഭനാവസ്ഥയിലായ ലൈറ്റ് ആൻഡ് സൗണ്ട്സ് മേഖലയിലെ തൊഴിലാളികളുടെ ഈ ഓണക്കാലവും പട്ടിണിയിലായിരുന്നു. സീസൺ മുന്നിൽക്കണ്ട് വായ്പയെടുത്തും കടം വാങ്ങിയും ഉപകരണങ്ങൾ വാങ്ങിയവർ കടം തിരിച്ചടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായി. ക്ഷേത്രോത്സവങ്ങളും പൊതു പരിപാടികളും എല്ലാം മുടങ്ങിയതോടെ ഈ മേഖലയിലെ സംരഭകരും തൊഴിലാളികളും കടക്കാരും പട്ടിണിക്കാരുമായി. ഉത്സവം നടക്കുമെന്ന പ്രതീക്ഷയിൽ ക്ഷേത്രപരിസരത്ത് ലൈറ്റുകളും മൈക്കുകളും കെട്ടിവിതാനിച്ച ശേഷം ഉത്സവം നടക്കില്ലെന്ന് അറിഞ്ഞപ്പോൾ പണം കിട്ടാതെ കണ്ണീരോടെ മടങ്ങിപ്പോകേണ്ടി വന്ന അവസ്ഥകളുമുണ്ടായിട്ടുണ്ട്. ലക്ഷക്കണക്കിന് വിലവരുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതായതോടെ ഉപകരണങ്ങളും നശിച്ചുകൊണ്ടിരിക്കുകയാണ്. ഉത്സവസീസൺ മുഴുവൻ നഷ്ടമായ ഇവർക്ക് ഓണക്കാലം ഒരു പ്രതീക്ഷയായിരുന്നു. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആ പ്രതീക്ഷയും മങ്ങി. ആയിരക്കണക്കിനുളള തൊഴിലാളി കുടുംബങ്ങൾക്ക് ഓണക്കാലവും പട്ടിണിക്കാലമായി മാറി. ഓണക്കാലത്തും ഉത്സവക്കാലത്തും ജനങ്ങളുടെ സന്തോഷത്തിന് മാറ്റു കൂട്ടാൻ അഹോരാത്രം പണിയെടുത്തിരുന്ന ഇക്കൂട്ടരുടെ അവസ്ഥ ഇന്ന് ദയനീയമാണ്. മറ്റെല്ലാ മേഘഖലയിലും ഉപാധികളോടെ ലോക്ഡൗൺ ഇളവുകൾ നൽകി പ്രവർത്തിക്കാൻ അനുവാദം നൽകിയതു പോലെ ഇവരെയും അനുവദിക്കണമെന്നാണ് ആവശ്യം. വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാത്രമാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഏക പ്രതീക്ഷ.

കഷ്ടതയനുഭവിക്കുന്ന ലൈറ്റ് ആൻ‌ഡ് സൗണ്ട്സ് തൊഴിലാളികൾക്ക് സർക്കാരിന്റെ ഭാഗത്തു നിന്ന് ആവശ്യമായ സഹായങ്ങൾ ഉണ്ടാകണം.

-ചന്ദ്രബാബു, ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ, ആറ്റിങ്ങൽ വർക്കല യൂണിയൻ പ്രസിഡന്റ്

പ്രശ്നം ഗുരുതരം

01.പൊതു പരിപാടികളും ചടങ്ങുകളും നിറുത്തലാക്കിയത് പ്രധാന വെല്ലുവിളിയായി

02.സീസൺ മുന്നിൽക്കണ്ട് മുതൽ മുടക്കിയവർ കൂടുതൽ പ്രതിസന്ധിയിലായി

03.ആയിരക്കണക്കിനു തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നത്

05.വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കാലം മാത്രമാണ് ഇവരുടെ ആകെയുള്ള പ്രതീക്ഷ