ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ രണ്ടു സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൊവിഡ്. മേലാറ്റിങ്ങൽ വാർഡിലെ 56 കാരനും പട്ടണത്തിലെ ഒരു സ്വകാര്യ വസ്ത്രവിപണന ശാലയിലെ ജീവനക്കാരനുമാണ് (25) രോഗം സ്ഥിരീകരിച്ചത്. മേലാറ്റിങ്ങൽ സ്വദേശി കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനമായി ജോലിക്ക് പോയത്. ഇയാൾ ആലംകോട് പ്രവർത്തിക്കുന്ന മട്ടൻ വ്യാപരശാലയിലെ ജീവനക്കാരനാണ്. കഴിഞ്ഞ ഒരാഴ്ചയായി പനിയായിരുന്നു. തുടർന്ന് 2ന് പരിശോധനയ്ക്ക് വിധേയനാക്കുകയും വെള്ളിയാഴ്ച ഉച്ചയോടെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മറ്റ് അസുഖങ്ങളുമായി ബന്ധപ്പെട്ട ചികിത്സ നടത്തുന്നതിനാൽ ഇയാളെ അവിടുത്തെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചതായി വലിയകുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് അറിയിച്ചു. രോഗം ബാധിച്ച രണ്ടാമൻ നഗരത്തിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരനാണ്. അവസാനമായി ജോലി ചെയ്തത് ഈ മാസം രണ്ടിനാണ്. അന്നേ ദിവസം സന്ധ്യയോടെ രോഗലക്ഷണം ഉണ്ടായതിനെ തുടർന്ന് പിറ്റേന്ന് മണമ്പൂർ പി.എച്ച്.സിയിൽ ടെസ്റ്റ് നടത്തുകയും വെള്ളിയാഴ്ച ഉച്ചയോടെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഈ രണ്ട് പേരും ജോലി ചെയ്തിരുന്ന സ്ഥാപനങ്ങൾ കുറച്ചു നാളത്തേക്ക് അടച്ചിടാൻ നഗരസഭ ചെയർമാൻ എം. പ്രദീപ് നിർദ്ദേശിച്ചു. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരെ സ്വയം നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും വീടും സ്ഥാപനങ്ങളും അണുവിമുക്തമാക്കാൻ നടപടി സ്വീകരിച്ചതായും ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ അറിയിച്ചു.