കാട്ടാക്കട: മിനി നഗർ എൽ.പി എസിൽ പി.എസ്.എൽ.വി റോക്കറ്റ് മാതൃകയിൽ നിർമ്മിച്ച പ്രവേശന കവാടം ശ്രദ്ധേയമാകുന്നു. ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പ്രവേശന കവാടത്തിന്റെ ചുവരിൽ മഹാത്മാഗാന്ധി, എ.പി.ജെ. അബ്‌ദുൾ കലാം, കുഞ്ഞുണ്ണി മാഷ് ഇവരുടെ വാക്കുകളും എഴുതിയിട്ടുണ്ട്. പഞ്ചായത്ത് വജ്ര ജൂബിലിയുടെ ഭാഗമായി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനായി 30 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിൽ രണ്ടു മുറികൾ സ്‌മാർട്ട് ക്ലാസുകളാണ്. കുട്ടികൾക്കായുള്ള ഇരിപ്പിടവും മുറിയും വ്യത്യസ്‌തമായ രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. കാർട്ടൂണിലെ വൃക്ഷത്തിലും കൂൺ ചെടിയിലുമാണ് ക്ലാസ് മുറിയിലേക്ക് പ്രവേശിക്കാനുള്ള വാതിലുകളുടെ സ്ഥാനം. പാർക്കും ഉദ്യാനവും കുട്ടികൾക്ക് സമ്മർദ്ദമില്ലാതെ കളിച്ചും പഠിച്ചും വളരാൻ അന്തരീക്ഷമൊരുക്കുന്നതാണ്. നാലാം ക്ലാസ് വരെയുള്ള ഇവിടെ നിലവിൽ 196 വിദ്യാർത്ഥികളാണുള്ളത്. അതേസമയം അഞ്ചാം ക്ലാസിന് അനുമതി ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രൻ പറഞ്ഞു. സ്‌കൂളിനെ യു.പി സ്‌കൂളായി ഉയർത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രവേശന കവാടത്തിന്റെയും പൂവച്ചൽ ഗ്രാമ പഞ്ചായത്ത് വജ്ര ജൂബിലി മന്ദിരത്തിന്റെയും ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു. ചടങ്ങിൽ സ്‌കൂൾ സ്‌മരണിക ' ഒരുവട്ടം കൂടി ' യുടെ പ്രകാശനം നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ, പി.ടി.എ പ്രസിഡന്റ് രാഘവ ലാൽ, ഹെഡ്മിസ്ട്രസ് സീനത്ത് ബീവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേമലത, ബിനീഷ്, ബീന സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു.