2

പോത്തൻകോട്: നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന പുരാവസ്തു സ്‌മാരകമായ മടവൂർപ്പാറ ഗുഹാക്ഷേത്രത്തിലേക്കുള്ള ഏകവഴിയായ സ്വാമിയാർ മഠം - മടവൂർപ്പാറ റോഡ് അവഗണനയുടെ പടുകുഴിയിൽ. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഈ റോഡിലൂടെ കാൽനട യാത്ര പോലും ദുഷ്‌കരമാണ്. ഓട്ടോറിക്ഷകളും ടാക്സികളും ഇതുവഴിയുള്ള യാത്ര അവസാനിപ്പിച്ചിട്ട് വർഷങ്ങളായി. ഇരുചക്രവാഹനങ്ങൾ ബുദ്ധിമുട്ട് സഹിച്ചും പോകുമായിരുന്നെങ്കിലും ഇളകി കിടക്കുന്ന ചല്ലികളിൽ കയറി തെന്നി വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായതോടെ അവരും യാത്ര നിറുത്തി.

റോഡ് വന്നത് 2010ൽ

വർക്കല രാധാകൃഷ്ണൻ എം.പി ആയിരിക്കെ പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതിയിൽപ്പെടുത്തിയാണ് റോഡ് പണിതത്. 2007ൽ തുടങ്ങിയ പണികൾ പൂർത്തിയായത് 2010ലാണ്. 4.5 മീറ്റർ വീതിയുണ്ടായിരുന്ന പഴയ പഞ്ചായത്ത് റോഡിനെ പദ്ധതിയുടെ ഭാഗമായി സ്ഥലവാസികളുടെ സഹകരണത്തോടെ സ്ഥലം ഏറ്റെടുത്ത് എട്ട് മീറ്റർ വീതിയിൽ വികസിപ്പിക്കുകയായിരുന്നു. മടവൂർപ്പാറയിൽ നിന്നാരംഭിച്ച് സ്വാമിയാർ മഠം വരെയും അവിടെനിന്ന് ചേങ്കോട്ടുകോണത്തേക്കും ഞാണ്ടൂർക്കോണം വഴി അമ്പഴക്കോണം വരെയും 15 കിലോമീറ്ററിലാണ് റോഡ് വികസിപ്പിച്ചത്. 2015ൽ ഈ റോഡിൽ ഉൾപ്പെട്ട ചേങ്കോട്ടുകോണം, സ്വാമിയാർ മഠം, ഞാണ്ടൂർക്കോണം ഭാഗം പി.ഡബ്ല്യു.ഡി.ഏറ്റെടുത്ത് വീണ്ടും വീതി കൂട്ടി റീടാർ ചെയ്തു. എന്നാൽ റോഡിന്റെ ശേഷിക്കുന്ന ഭാഗമായ സ്വാമിയാർ മഠം മുതൽ മടവൂർപ്പാറ വരെയുള്ള ഒരു കിലോമീറ്റർ വരുന്ന ഭാഗം ജില്ലാപഞ്ചായത്തിന്റെ പി.എം.ജി.എസ്.വൈ റോഡ് പദ്ധതിയിലാക്കിയതിനാൽ നവീകരിച്ചില്ല. അതിനാൽ നഗരസഭയ്ക്കും ഇവിടെ അറ്റകുറ്റപ്പണികൾ നടത്താനാകാത്ത സ്ഥിതിയാണ്.

കഴക്കൂട്ടം, ശ്രീകാര്യം പഞ്ചായത്തുകൾ 2010ൽ നഗരസഭയോട് കൂട്ടിച്ചേർക്കുന്നതിന് മുമ്പ് ഈ രണ്ട് പഞ്ചായത്തുകളെയും ബന്ധിക്കുന്ന പ്രധാന റോഡായിരുന്നു ഇത്. എം.എൽ.എ ഫണ്ട് വിനിയോഗിച്ച് റോഡ് നവീകരണത്തിനായി നടപടികൾ പൂർത്തിയാക്കി കരാർ നൽകിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും റോഡ് പണിക്കുള്ള സാധനങ്ങൾ ഇറക്കുകയോ നിർമ്മാണം ആരംഭിക്കുകയോ ചെയ്തിട്ടില്ല.

''

മടവൂർപ്പാറ ഗുഹാ ക്ഷേത്രത്തിലേക്കുള്ള ഏക റോഡെന്ന നിലയിൽ, റോഡിന്റെ മറ്റ് ഭാഗങ്ങൾ ഏറ്റെടുത്തതുപോലെ സ്വാമിയാർ മഠം - മടവൂർപ്പാറ ഭാഗവും പി.ഡബ്ലിയു.ഡി ഏറ്റെടുക്കണം. അടിക്കടിയുണ്ടാകുന്ന അറ്റകുറ്റപ്പണികൾ തീർത്ത് റോഡ് സഞ്ചാരയോഗ്യമാക്കാണം.

- ബി.എസ്.ഇന്ദ്രൻ, കഴക്കൂട്ടം മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്