cc

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ വികസനത്തിന് ഏറ്റവുമധികം സഹായകമാകുന്ന നേമത്തെ കോച്ചിംഗ് ടെർമിനലിന് വേഗത കുറവ്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനും ട്രെയിനുകൾ പുറപ്പെടാനും യാത്ര അവസാനിപ്പിക്കാനും സൗകര്യമുള്ള സ്റ്റേഷനാക്കി നേമത്തെ വളർത്തുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി രണ്ടു ഉപഗ്രഹ സ്റ്റേഷനുകളുടെ രൂപീകരണം വർഷങ്ങൾ മുമ്പേയുള്ള സ്വപ്‌നമാണ്. കൊച്ചുവേളിയും നേമവുമാണ് ഇതിനായി പരിഗണിച്ചത്. കൊച്ചുവേളിയിൽ തിരുവനന്തപുരത്തേക്ക് വരുന്ന കോച്ചുകളുടെ മെയിന്റനൻസ് നടക്കുന്നുണ്ട്. നേമം കൂടി കോച്ചിംഗ് ടെർമിനലായി മാറിയാൽ തിരുവനന്തപുരത്ത് വലിയ വികസനം സാദ്ധ്യമാകും. ദീർഘ നാളത്തെ തർക്കങ്ങൾക്കും വിവാദങ്ങൾക്കും ശേഷം കഴിഞ്ഞ വർഷം മാർച്ച് 7നാണ് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ നേമം റെയിൽവേ കോച്ചിംഗ് ടെർമിനലിന് വീഡിയോ കോൺഫറൻസിംഗ് വഴി തറക്കല്ലിട്ടത്. ഒരുവർഷം കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയുമെന്ന് കരുതിയെങ്കിലും ഇപ്പോഴും ടെർമിനൽ നിർമ്മാണ പ്രവർത്തനത്തിന് വേഗത കൈവന്നിട്ടില്ല. അഞ്ച് പ്ലാറ്ര് ഫോമുകളുള്ള വലിയ സ്റ്റേഷനായി നേമം മാറാനാണ് 2011 - 12ലെ റെയിൽവേ ബഡ്ജറ്റിൽ പണം വകയിരുത്തിയത്.

 സ്ഥലവും പണവും പ്രശ്‌നം

റെയിൽവേയിൽ നിന്ന് പണം കിട്ടിയാലേ ഭൂമി ഏറ്രെടുക്കൽ നടത്താൻ കഴിയൂവെന്നാണ് സർക്കാരിന്റെ നിലപാട്. ഒന്നാംഘട്ട പ്രവർത്തനം ആരംഭിച്ചെങ്കിലും പണി നീങ്ങുന്നില്ലെന്നാണ് ആക്ഷേപം. 116.57 കോടി രൂപയാണ് ആദ്യ ഘട്ട ഡി.പി.ആറിലുള്ളത്. 15 കോടി രൂപയുടെ പ്രവർത്തനമാണ് ആദ്യം തുടങ്ങിയത്. നേമത്ത് 600 മീറ്റർ നീളമുള്ള രണ്ട് പ്ലാറ്റ്ഫോമുകളുടെയും 750 മീറ്റർ നീളമുള്ള ട്രാക്കിന്റെയും പണിയാണ് ഇപ്പോൾ പൂ‌ർത്തിയാകാതെ കിടക്കുന്നത്. അതേസമയം നാഗർകോവിൽ സ്റ്റേഷൻ വിപുലീകരണത്തിനായി തമിഴ്നാട് സർക്കാർ ശ്രമം ശക്തമാക്കിയിട്ടുണ്ട്. അവിടെ ഭൂമിക്കും പ്രശ്‌നമില്ല. റെയിൽവേ പദ്ധതി അംഗീകരിച്ചതുകൊണ്ട് ആശ്വസിക്കാമെങ്കിലും നേമത്തിന്റെ വികസനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിച്ചേ മതിയാകൂ.

നേമത്ത് വരാൻ പോകുന്നത്

 5 സ്റ്റേബ്ലിംഗ് ലൈനുകൾ

 ഒരു കോമൺ ലൂപ്

 ഒരു അപ് മെയിൻ ലൈൻ

 ഒരു ‌ഡൗൺ മെയിൻ ലൈൻ

 മൂന്ന് റെയിൽവേ ഓവർബ്രിഡ്ജും ഒരു അക്വഡക്റ്രും

 ഒരു ഫുട് ഓവർബ്രിഡ്ജ്

 ഒരു ഷണ്ടിംഗ് നെക്ക്

 ഇന്റഗ്രേറ്റഡ് സിക്ക് ലൈൻ

 മറ്റ് അനുബന്ധ സിഗ്നലിംഗ്, ഇലക്ട്രിക് പദ്ധതികൾ

 വർക്ക് ഷോപ്പ്, ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ്

 സംസ്ഥാനം ഭൂമിയേറ്റെടുത്തു

നൽകുന്നില്ല: ഒ. രാജഗോപാൽ

സംസ്ഥാനം ഭൂമിയേറ്റെടുത്തു നൽകാത്തതുകൊണ്ടാണ് പ്രവർത്തനം നിലച്ചതെന്ന് മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും നേമം എം.എൽ.എയുമായ ഒ. രാജഗോപാൽ പറഞ്ഞു. ഭൂമിയേറ്റെടുക്കാനുള്ള പ്രവർത്തനം തുടങ്ങണം. സ്ഥലം ഇല്ലാത്തതു കൊണ്ടാണ് നേമത്തെ ജോലികൾ നടക്കാത്തത്. പ്രോജക്ട് കേന്ദ്രം അംഗീകരിച്ചതാണ്. സംസ്ഥാന സർക്കാരിന്റെ അലംഭാവം കാരണമാണ് പ്രവർത്തനം വൈകുന്നത്.

 ഭൂമിക്ക് പണം വേണം

തിരുവനന്തപുരം മുതൽ നേമം വരെ പാത ഇരട്ടിപ്പിക്കലിനും നേമത്ത് കോച്ചിംഗ് ടെർമിനൽ സ്ഥാപിക്കുന്നതിനുമായി 35 ഏക്കറിലധികം ഭൂമി വേണം. സ്ഥലമേറ്റെടുക്കാൻ 207 കോടി രൂപയാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ കേന്ദ്രം അനുവദിച്ച 133 കോടിയിൽ 5 കോടി മാത്രമേ എൻജിനിയറിംഗ് ഇതര പ്രവ‌ൃത്തികൾക്ക് ഉപയോഗിക്കാൻ പറ്രൂ. ഭൂമിയേറ്റെടുക്കാൻ പണം വേണമെന്ന് സംസ്ഥാന സർക്കാർ റെയിൽവേയെ അറിയിച്ചിട്ടുണ്ട്.

( പൊതുമരാമത്ത് വകുപ്പ്

മന്ത്രിയുടെ ഓഫീസ്)