remesh

തിരുവനന്തപുരം: മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ ബംഗളുരുവിൽ അറസ്റ്റിലായ പ്രതികൾക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ അടക്കമുള്ളവരുമായും സിനിമാരംഗത്തെ മറ്റു ചില പ്രമുഖരുമായും ബന്ധമുണ്ടെന്ന വാർത്തകൾ പുറത്ത് വരുന്ന പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ ലഹരിമരുന്ന് മാഫിയാസംഘങ്ങൾക്ക് സംസ്ഥാനത്തെ ഒരു റിസോർട്ടിൽ പരസ്യമായി ഒത്തുചേരാനും നിശാപാർട്ടി സംഘടിപ്പിക്കാനും കഴിഞ്ഞത് സംസ്ഥാനത്തെ ഭരണരാഷ്ട്രീയ സംവിധാനങ്ങളിൽ ഇവർക്കുള്ള സ്വാധീനവും ആഴത്തിലുള്ള ബന്ധവും വ്യക്തമാക്കുന്നതാണ്. കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും സാമൂഹിക അസ്വസ്ഥതകളും മുതലെടുത്ത് മയക്കുമരുന്ന് സംഘങ്ങൾ കേരളത്തിൽ പ്രവർത്തനം വിപുലമാക്കുന്നതിന്റെ സൂചനകളാണ് ഇതെല്ലാം. സമഗ്രാന്വേഷണത്തിലൂടെ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.