പാറശാല: കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ തേനീച്ച കർഷകരെ രക്ഷിക്കാൻ പ്രത്യേക പദ്ധതി വേണമെന്ന ആവശ്യം ശക്തമാകുന്നു. നെയ്യാറ്റിൻകര താലൂക്കിലെ ചെങ്കൽ മര്യാപുരം മഹാത്മാ ഗാന്ധി സ്‌മാരക സംഘത്തിൽ അംഗങ്ങളായവരും തേനീച്ച കൃഷിയെ ആശ്രയിച്ച് കഴിയുന്ന 300 ഓളം കുടുംബങ്ങൾ ആണ് ദുരിതത്തിൽ കഴിയുന്നത്. കേരളത്തിലെ തേനീച്ച വളർത്തൽ റബ‌ർ തോട്ടങ്ങളെ ആശ്രയിച്ചായതിനാൽ പ്രാദേശികമായി സ്ഥാപിച്ചിട്ടുള്ള കൂടുകൾക്ക് പുറമേ മറ്റ് ജില്ലകളിലും കൂട് സ്ഥാപിച്ച് കൃഷി നടത്തുകയാണ് പതിവ്. ഇത്തരത്തിൽ തൃശൂർ വരെയുള്ള ജില്ലയിൽ എത്തി കൂടുകൾ സ്ഥാപിച്ചിട്ടുള്ള നിരവധി തേനീച്ച കർഷകരാണ് ഇവിടുള്ളത്. എന്നാൽ കൊവിഡ് ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വായ്പ എടുത്തതും മറ്റുമായി പതിനായിരക്കണക്കിന് രൂപ മുടക്കിയിട്ടുള്ള തേനീച്ച കർഷകരും ഇവിടെയുണ്ട്. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങളും കാരണം തേനെടുക്കൽ മാത്രമല്ല കൂടുകൾ പരിചരിക്കാനും ഇക്കൂട്ടർക്കാകുന്നില്ല. വർഷത്തിൽ ഒരു തവണ എന്ന കണക്കിൽ ജനുവരി മുതൽ നടക്കുന്ന തേൻ ശേഖരത്തെ ആശ്രയിച്ച്‌ മാത്രം കുടുംബം പുലർത്തുന്ന തേനീച്ച കർഷകരും ഏറെയാണ്. എന്നാൽ തേൻ ശേഖരണം നടക്കാത്തതിനാൽ പല കർഷകർക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. തേനീച്ച കർഷകരുടെ കുടുംബങ്ങളെ രക്ഷിക്കുന്നതിനും തേനീച്ച വ്യവസായത്തെ സംരക്ഷിക്കുന്നതിനുമായി തേനീച്ച കർഷകർക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകളോടൊപ്പം ഇക്കൂട്ടർ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ടുള്ള വായ്പകളിൽ പ്രത്യേക ഇളവുകൾ അനുവദിക്കണമെന്നതുമാണ് തേനീച്ച ക‌ർഷകരുടെ ആവശ്യം.