ആറ്റിങ്ങൽ: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷമായിട്ടും ഇളമ്പ വില്ലേജ് ഓഫീസിനാവശ്യമായ തസ്തികകൾ അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ധനകാര്യവകുപ്പിന്റെ എതിർപ്പാണ് തസ്തിക സൃഷ്ടിക്കുന്നതിന് തടസമെന്നാണ് അറിയുന്നത്. താലൂക്ക് ഓഫീസിൽ നിന്നുള്ള ജീവനക്കാരെ ക്രമീകരിച്ചാണ് ഈ ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പണി കഴിഞ്ഞ് വളരെക്കാലം കാടുകയറി കിടന്നിരുന്ന കെട്ടിടത്തിൽ നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പരിശ്രമത്തിനൊടുവിലാണ് വില്ലേജ് ഓഫീസ് ആരംഭിച്ചത്. അതോടെ നാട്ടുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് കരുതിയത്. എന്നാൽ ആവശ്യത്തിന് തസ്തികകൾ അനുവദിക്കാത്തത് വില്ലേജ് ഓഫീസിന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കി. അധിക സാമ്പത്തിക ബാദ്ധ്യത ഉയർത്തിക്കാട്ടിയാണ് ധനവകുപ്പ് ജീവനക്കാരെ നിയമിക്കാൻ തടസം പറയുന്നത്. ഇടയ്ക്കോട് വില്ലേജ് ഓഫീസർക്ക് അധികച്ചുമതല നൽകിയാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. ചിറയിൻകീഴ് താലൂക്കിലെ ഇളമ്പ - മുദാക്കൽ ഇരട്ടവില്ലേജിനെ വിഭജിച്ച് ഇളമ്പയിൽ വില്ലേജ് ഓഫീസ് ആരംഭിക്കാൻ 2017 സെപ്തംബർ 13ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. തുടർന്ന് 2018 ഫെബ്രുവരി 25ന് മന്ത്രി ഇ.ചന്ദ്രശേഖരൻ വില്ലേജോഫീസിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ഇളമ്പ മുദാക്കൽ വില്ലേജ് ഓഫീസ് ചെമ്പൂരിലാണ് പ്രവർത്തിച്ചിരുന്നത്. അയിലം, ഇളമ്പ, മൈവള്ളി ഏലാ, പാറയടി പ്രദേശത്തുളളവർക്ക് കരമൊടുക്കണമെങ്കിൽ രണ്ട് ബസ് കയറി പോകേണ്ട സ്ഥിതിയായിരുന്നു. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പുതിയ വില്ലേജിനായുള്ള ആവശ്യം ഉയർന്നത്. എന്നാൽ നടപടികൾ നീളുകയായിരുന്നു. വില്ലേജ് ഓഫീസിനായി ഇളമ്പ പാലത്തിനുസമീപം നിർമ്മിച്ച കെട്ടിടം പത്തുവർഷത്തോളം അടച്ചിട്ടിരുന്നു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി നടത്തിയ ഇടപെടലുകളെത്തുടർന്നാണ് 2017ൽ മന്ത്രിസഭാ തീരുമാനമുണ്ടായത്.
വില്ലേജ് ഓഫീസിന് വേണ്ട തസ്തികകൾ 6
ഒരു വില്ലേജ് ഓഫീസർ
സ്‌പെഷ്യൽ വില്ലേജ് ഓഫീസർ
ഒരു വില്ലേജ് അസിസ്റ്റന്റ്
രണ്ട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്
ഒരു പാർട്ട്‌ടൈം സ്വീപ്പർ
സർക്കാർ തസ്തികകൾ അനുവദിച്ചിട്ടില്ലെങ്കിലും വില്ലേജ് ഓഫീസിന്റെ പ്രവർത്തനത്തിൽ തടസം കൂടാതെ ക്രമീകരിക്കുന്നുണ്ട്. ഇളമ്പ വില്ലേജ് ഓഫീസിൽ ജീവനക്കാർ എത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമാകുമെന്നാണ് കരുതുന്നത്.
- മനോജ് .എം, ചിറയിൻകീഴ് തഹസിൽദാർ