vilappil

മലയിൻകീഴ്: വിളപ്പിൽശാല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ചികിത്സ തേടി എത്തുന്നവർ നന്നേ ബുദ്ധിമുട്ടുകയാണ്. കൊവിഡ് 19 ന് മുൻപ് 450നും 500നു മിടയ്ക്കുള്ളവർ ഇവിടെ ചികിത്സ തേടിയെത്തിരുന്നു.

ഉച്ചയ്ക്ക് ശേഷം ആശുപത്രി പ്രവർത്തനരഹിതമാണെന്ന് നാട്ടുകാർ പറയുന്നു. സ്റ്റാഫ് നേഴ്സിന്റെ ഒഴിവ് ഇതുവരെ നികത്തിയിട്ടില്ല. ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ച് 60 വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും എൻ.ആർ.എച്ച്.എം വഴിയുള്ള 5 നഴ്സുമാരാണുള്ളത്. ഫസ്റ്റ് ലൈൻ സെന്ററിൽ ഇവരിലൊരാൾ ഡ്യൂട്ടിക്ക് പോകുന്നുമുണ്ട്. 12 നഴ്സുമാർ വേണ്ടിടത്ത് ഈ ആശുപത്രിയിൽ അഞ്ചു പേർ മാത്രമേയുള്ളൂ. ഇവരിൽ മൂന്നു പേർ എൻ.ആർ.എച്ച്.എമ്മിൽ നിന്നും രണ്ട് പേർ ഡി.എം.ഒ വഴിയുമുള്ള താത്കാലിക ജീവനക്കാരാണ്. എട്ട് നഴ്സിംഗ് അസിസ്റ്റന്റുമാരുടെ ഒഴിവ് ഇപ്പോഴും നികത്തപ്പെട്ടിട്ടില്ല. മെഡിക്കൽ ഓഫീസർ റിട്ടയർ ചെയ്തതിന്റെ ഒഴിവ് അടുത്തിടെയാണ് നികത്തിയത്. അൻപത്തി അഞ്ച് രോഗികളെ കിടത്തി ചികിത്സയ്ക്കാനുള്ള സംവിധാനം ഈ ആശുപത്രിയിലുണ്ട്. ആശുപത്രി ക്ലീനിംഗ് ജോലികൾ ചെയ്യുന്നത് പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് ശമ്പളം നൽകി നിയമിച്ചവരാണ്.

വിളപ്പിൽ, മലയിൻകീഴ്, വിളവൂർക്കൽ, കാട്ടാക്കട, വെള്ളനാട് എന്നീ സ്ഥലങ്ങളിലുള്ളവർ വരെ ഇവിടെ ചികിത്സ തേടി എത്താറുണ്ട്. ആശുപത്രിയുടെ പുതിയ ബഹുനിലമന്ദിരം 6 വർഷം മുൻപ് ഉദ്ഘാടനം ചെയ്ത അവസരത്തിൽ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ഉടൻ നിയമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാർ പ്രഖ്യാപിച്ചിരുന്നു. ഡോക്ടർമാരും ജീവനക്കാരുമില്ലാത്തതിനാൽ കിടത്തി ചികിത്സ ആവശ്യമുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടാറുണ്ട്. നേരത്തേ ഓപ്പറേഷൻ തിയേറ്റർ, പ്രസവ ശുശ്രൂഷ വരെ ഈ ആശുപത്രിയിലുണ്ടായിരുന്നതായി പഴമക്കാർ പറയുന്നത്.
അധികൃതരുടെ അനാസ്ഥകൊണ്ടാണ് ജില്ലയിലെ മികച്ച ആശുപത്രിയുടെ പട്ടികയിൽ ഇടം നേടിയ വിളപ്പിൽശാല കമ്മ്യൂണിറ്റി സെന്ററിന്റെ ശനിദശയ്ക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.