വടകര: ചുറ്റുമുള്ളവരെ അത്ഭുതപ്പെടുത്തുന്ന കഴിവുകൾ ജന്മസിദ്ധമായി ലഭിക്കുന്നവരുണ്ട്. അത്തരത്തിൽ ഒരാളാണ് കണ്ണൂക്കരയിലെ നൗറീന. ഈ പെൺകുട്ടിയുടെ വീട്ടിൽ അതിഥികളെ കാത്തിരിക്കുന്നത് ആകർഷകമായ ചില കാഴ്ചകളാണ്. ബോട്ടിലിലെ ആർട്ടും കാലിഗ്രാഫിയും. ഇഞ്ചക്ഷൻ ബോട്ടിലുകളിൽ നൗറിന വരയുന്ന ചിത്രങ്ങളാണ് ഈ വീടിന് അകത്ത് നിറയെ. കൊവിഡ് കാലത്ത് വീട്ടിൽ ചടഞ്ഞിരുന്നപ്പോൾ ടി.വിയിൽ കണ്ട കാഴ്ചകളാണ് പ്രചോദനം.
പത്താം ക്ലാസ് പഠനകാലം വരെ സ്കൂളിൽ ഓട്ടത്തിലും ചാട്ടത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടിയെങ്കിലും നൗറിനയിലെ കലാകാരിയെ അറിയാൻ കൊവിഡ് വേണ്ടിവന്നു എന്നാണ് സുഹൃത്തുക്കളുടെ പക്ഷം.
കലാസൃഷ്ടികൾക്ക് നാട്ടിലും ആവശ്യക്കാർ ഏറെയാണ്. കുട്ടികളെ കാണാൻ പോകുന്നവർ കുട്ടിയുടുപ്പിനൊപ്പം സമ്മാനമായി നൽകുന്നത് നൗറീന വരച്ച അറബിക് കാലിഗ്രാഫിയാണ്. മൈലാഞ്ചിയിടലിൽ 'പുലി'യാണ് നൗറീന. മൈലാഞ്ചിയിടൽ മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ ഈ കലാകാരി ബ്യൂട്ടി പാർലറുകളിലെ മൈലാഞ്ചി ഡിസൈനറാണ്. ഒഞ്ചിയം കണ്ണൂക്കര റോഡിലെ എടയത്ത് നടക്കുനിയിൽ യൂസഫ്-നസീമ ദമ്പതികളുടെ മകളാണ് നൗറീന. സഹോദരൻ റയീസ് ഹാർബറിൽ തൊഴിലാളിയാണ്.