election

തിരുവനന്തപുരം: ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറാനൊരുങ്ങവേ, ബാർകോഴ വിവാദത്തിൽ നിയമസഭയിൽ ഇടതുപക്ഷം നടത്തിയ കൈയാങ്കളിയടക്കമുള്ള സംഭവങ്ങൾ പ്രചാരണായുധമാക്കി ആക്രമിക്കാൻ യു.ഡി.എഫ്. എന്നാൽ, തുടർച്ചയായുള്ള ആരോപണ വിവാദങ്ങൾ സൃഷ്ടിച്ച പ്രതിരോധത്തെ മറികടക്കാൻ കിട്ടിയ മികച്ച അവസരമായി യു.ഡി.എഫിനകത്ത് നിന്നൊരു കക്ഷിയുടെ പുറത്തുചാടലിനെ ഉപയോഗിക്കാനാണ് സി.പി.എമ്മിന്റെ ശ്രമം.

മുന്നണിയിൽ നിന്ന് പുറത്താക്കിയില്ലെങ്കിലും ഏറെക്കുറെ ബന്ധമവസാനിപ്പിക്കുന്നതിന്റെ സൂചന പ്രകടമാക്കിയാണ് കഴിഞ്ഞ യു.ഡി.എഫ് യോഗം പിരിഞ്ഞത് എന്നിരിക്കെ, ജോസ് കെ.മാണി വിഭാഗത്തിന്റെ വഴി ഇടതുചേരി തന്നെയെന്നുറപ്പായിട്ടുണ്ട്. ഇടതുമുന്നണി പ്രവേശനം എപ്പോൾ എന്ന് മാത്രമേ ഇനി നോക്കേണ്ടൂ. ഈ സാഹചര്യത്തിലാണ് ബാർകോഴ വിവാദത്തെ പരമാവധി ആശ്രയിച്ച് ജോസിനെയും ഇടതിനെയും അടിക്കാനാകുമോയെന്ന് യു.ഡി.എഫ് നോക്കുന്നത്.

എന്നാൽ, അന്ന് ഇടതുപക്ഷത്തിന് അത്തരമൊരു പ്രചാരണത്തിന് വഴിയൊരുക്കിക്കൊടുത്തത് കോൺഗ്രസാണെന്നാണ് ജോസ് പക്ഷത്തിന്റെ നിലപാട്. ഗൂഢാലോചനയെപ്പറ്റി അന്ന് പാർട്ടി തന്നെ മുൻകൈയെടുത്ത് നടത്തിയ അന്വേഷണത്തിലടക്കം കണ്ടെത്തിയ രഹസ്യങ്ങൾ മറുതന്ത്രമായി അവരെടുത്ത് പയറ്റിയേക്കും.

ബഡ്ജറ്റ് അവതരണത്തിനെത്തിയ കെ.എം. മാണിയെ കൗരവസദസിലെ ദ്രൗപദിയെ പോലെ വസ്ത്രാക്ഷേപം ചെയ്യാൻ ശ്രമിച്ചവരുമായി ജോസ് കെ.മാണി കൂട്ടുകൂടുന്നുവെന്നാണ് യു.ഡി.എഫ് ആക്ഷേപം. മാണിയെ അപമാനിച്ചവരുമായി കൂട്ടുകൂടുന്നുവെന്ന് പ്രചരിപ്പിക്കുക വഴി മാണിയോട് ആത്മബന്ധം പുലർത്തിയവരെ ഒപ്പമെത്തിക്കാമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. എന്നാൽ, ഒന്നുമല്ലാതിരുന്ന ബാർകോഴ ആരോപണത്തെ കേസാക്കി മാറ്റിയത് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയായിരുന്നുവെന്നാണ് ജോസ് വിഭാഗത്തിന്റെ നിലപാട്. കെ.എം. മാണി തന്നെ അതിൽ അസ്വസ്ഥനായതിനാലാണ് ഇടതുമുന്നണി അധികാരമേറ്റ ആദ്യഘട്ടത്തിൽ അവർ യു.ഡി.എഫിൽ നിന്ന് വിട്ടുനിന്നത്. യു.ഡി.എഫ് വിടാൻ തീരുമാനമെടുത്ത ചരൽക്കുന്ന് ക്യാമ്പിലെ മാണിയുടെ പ്രസംഗം ഇതിന് തെളിവാണ്. മാണിയെ കുറ്റവിമുക്തനാക്കുന്നതിന്റെ പേരിൽ പ്രഖ്യാപിച്ച വിജിലൻസിന്റെ ദ്രുതപരിശോധന അദ്ദേഹത്തെ കുടുക്കാനായിരുന്നുവെന്ന് ജോസ് പക്ഷം പറയുന്നു.

ഇടതുസർക്കാർ അധികാരമേറ്റ ശേഷമാണ് കഴമ്പില്ലാതിരുന്ന ബാർകോഴ കേസ് അവസാനിപ്പിക്കപ്പെട്ടത്. യു.ഡി.എഫ് കാലത്തുതന്നെ സത്യസന്ധനായ ഡി.ജി.പി ശങ്കർ റെഡ്ഢി നടത്തിയ അന്വേഷണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതായിരുന്നു. കോൺഗ്രസ് ക്യാമ്പിലെ ചിലരുടെ നീക്കമാണ് എന്നിട്ടും ആരോപണം പെരുപ്പിച്ചതെന്ന് ജോസ് കരുതുന്നു.

പിണറായി സർക്കാരിനെതിരെ യു.ഡി.എഫ് ഉയർത്തുന്ന ആരോപണങ്ങളെ സ്വന്തം ഘടകകക്ഷിയെ പോലും വിശ്വിപ്പിക്കാനാകുന്നില്ലെന്ന് സ്ഥാപിക്കാൻ ജോസ് കെ.മാണിയുടെ പുറത്തുപോകലും നിയമസഭയിലെ അവരുടെ നിലപാടുമെല്ലാം എൽ.ഡി.എഫിന് അവസരമൊരുക്കിയിട്ടുണ്ട്. ജോസിനെ തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് നടത്തിയ പ്രസ്താവനയിലെ ചില പരാമർശങ്ങൾ അവർക്ക് പറ്റിയ ആയുധമാവുകയും ചെയ്യുന്നു. പിണറായി സർക്കാരിനെതിരെ ജനരോഷം കത്തിക്കാളുമ്പോൾ ജനാധിപത്യ, മതേതര ശക്തികളെല്ലാം സർക്കാരിനെതിരെ ഒന്നിച്ചണിനിരക്കേണ്ട അവസരമാണ് യു.ഡി.എഫിന്റെ ഭാഗമായിരുന്ന കക്ഷി പാഴാക്കിയതെന്നാണ് ചെന്നിത്തല പറഞ്ഞത്. കഴമ്പില്ലാത്ത ആരോപണങ്ങൾ സ്വന്തം കക്ഷിയെ പോലും വിശ്വസിപ്പിക്കാനാകാത്ത നേതൃത്വമെന്ന പഴി കേൾപ്പിക്കാൻ ഇതിൽപരം എന്ത് വേണമെന്ന ചോദ്യം ചില ഇടതുനേതാക്കൾ ചോദിക്കുന്നു.