ശ്രീകാര്യം: ചേന്തിയിൽ ഗുണ്ടകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റ സംഭവത്തിലും ശ്രീകാര്യം കല്ലമ്പള്ളി സ്വദേശി രാജീവിന്റെ വീട്ടിൽ അക്രമം നടത്തിയ സംഭവത്തിലും പ്രധാന പ്രതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. പ്രധാന പ്രതി പോങ്ങുംമൂട് പ്രശാന്ത്നഗർ തൃക്കേട്ട വീട്ടിൽ മെന്റൽ ദീപു എന്ന് വിളിക്കുന്ന ദീപു എസ്. കുമാർ (38),കല്ലമ്പള്ളി സ്വദേശി രാജീവിന്റെ വീടാക്രമിച്ച കേസിൽ ദീപുവിനോടെപ്പം ഉണ്ടായിരുന്ന പ്രതികളായ അയിരുപ്പാറ ലക്ഷ്മിപുരം പറയൻ വീട്ടിൽ പ്രശാന്ത് (38), ഉള്ളൂർ അഡാസ് നഗർ, പണയിൽ വീട്ടിൽ ചിന്നൻ എന്ന് വിളിക്കുന്ന അനീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പ് ചേന്തിയിൽ വച്ച് ദീപുവിന്റെ കൂട്ടാളി ശരത്‌ലാലിനെ വെട്ടിയ സംഭവത്തിൽ സി.സി ടിവി ദൃശ്യങ്ങളടക്കം മാദ്ധ്യമങ്ങളിൽ വാർത്തയായതോടെയാണ് ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വധശ്രമമടക്കമുള്ള കുറ്റങ്ങളാണ് ദീപുവിന്റെ മേൽ ചുമത്തിയത്. വെട്ടേറ്റ ശരത്‌ലാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരുമിച്ച് ബൈക്കിലെത്തിയ ശരത്‌ലാലിനെയാണ് കൂട്ടാളിയും കുപ്രസിദ്ധ ഗുണ്ടയുമായ ദീപു വെട്ടിയത്. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ശരത്‌ലാൽ.