rupee

തിരുവനന്തപുരം: കേന്ദ്ര നികുതിവിഹിതം സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകാനുള്ള ഫോർമുല തയ്യാറാക്കുന്നതുൾപ്പെടെയുള്ള 15-ാം ധനകാര്യ കമ്മിഷൻ റിപ്പോർട്ട് അടുത്തമാസം 31ന് രാഷ്ട്രപതിക്ക് സമർപ്പിക്കും. നടപ്പുവർഷം മുതൽ 2025-26 വരെ കാലാവധിക്കുള്ള റിപ്പോർട്ടാണ് എൻ.കെ.സിംഗിന്റെ നേതൃത്വത്തിലുള്ള കമ്മിഷൻ സമർപ്പിക്കുക.

2019-20ലേക്ക് മാത്രമായ റിപ്പോർട്ട് കമ്മിഷൻ നേരത്തേ സമർപ്പിച്ചിരുന്നു. നികുതി വിഹിതത്തിലെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകാനായിരുന്നു കമ്മിഷന്റെ നിർദ്ദേശം. 14-ാം ധനകാര്യ കമ്മിഷന്റെ ശുപാർശ 42 ശതമാനമായിരുന്നു. ഇതാണ് ഒന്നാം മോദി സർക്കാർ സ്വീകരിച്ചത്. കാശ്‌മീരിന് ഒരു ശതമാനം പ്രത്യേക ആനുകൂല്യം നൽകാനാണ് 41 ശതമാനമാക്കിയത്.

സംസ്ഥാനങ്ങൾക്ക്

വേണം 50%

കേന്ദ്ര നികുതിയുടെ 50 ശതമാനം വീതിച്ചുനൽകണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. എന്നാൽ,​ നിലവിലുള്ള 41 ശതമാനം പോലും ഇനി ലഭിച്ചേക്കില്ലെന്നാണ് സൂചനകൾ. കൊവിഡിൽ കേന്ദ്ര നികുതി വരുമാനം കുറഞ്ഞതാണ് കാരണം.

കൊവിഡ് സാഹചര്യത്തിൽ,​ കഴിഞ്ഞ റിപ്പോർട്ടിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും പുതിയ റിപ്പോർട്ട്. 11-ാം കമ്മിഷൻ 29.5 ശതമാനവും 12-ാം കമ്മിഷൻ 30.5 ശതമാനവും 13-ാം കമ്മിഷൻ 32 ശതമാനവുമാണ് ശുപാർശ ചെയ്‌തിരുന്നത്.