തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ നിർമ്മാണക്കരാറുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനായ യു.വി. ജോസിനെ, ലൈഫ് മിഷനിൽ തുടരാനനുവദിച്ച് സർക്കാർ. എന്നാൽ, വിവര-പൊതുസമ്പർക്ക വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ അദ്ദേഹത്തെ ,തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
വനം- വന്യജീവി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായി നിയമിക്കും. പാർലമെന്ററി കാര്യ വകുപ്പിന്റെ അധിക ചുമതലയുമുണ്ടാകും. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തുന്ന രാജേഷ് കുമാർ സിൻഹയാണ് പുതിയ വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. കശുഅണ്ടി വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയുമുണ്ടാകും.
സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ബി. അശോകിനെ റോഡ് സുരക്ഷാ അതോറിറ്റി കമ്മിഷണറായി നിയമിക്കും.തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗളിനെ ആഭ്യന്തരവും വിജിലൻസും വകുപ്പ് സെക്രട്ടറിയാക്കും. ഇദ്ദേഹം നിലവിൽ വഹിക്കുന്ന ചുമതലകൾ തുടരും.ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ടിനെ സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയാക്കും. പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി വകുപ്പിന്റെ അധിക ചുമതലയുമുണ്ടാകും. ലാൻഡ് റവന്യൂ കമ്മിഷണർ സി.എ. ലത ഫിഷറീസ് ഡയറക്ടറാവും. തദ്ദേശ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കെ. ബിജുവിനെ ലാൻഡ് റവന്യൂ കമ്മിഷണറായി നിയമിക്കും. സ്‌പെഷ്യൽ സെക്രട്ടറിയുടെ (ലാൻഡ് അക്വിസിഷൻ) അധിക ചുമതല തുടരും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരി കിഷോർ വിവര-പൊതുജന സമ്പർക്ക വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി വഹിക്കും. ഫിഷറീസ് ഡയറക്ടർ എം.ജി. രാജമാണിക്യത്തെ കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറായി നിയമിക്കും.