usa

നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യയെ സംബന്ധിച്ച് അതിപ്രധാനമാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള ഉരസലുകൾക്കിടയിൽ ഏറ്റവും മുന്നിൽ ചൈനയ്ക്ക് അഭിമുഖമായി നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ആരാണ് യു.എസിൽ വിജയിക്കുക? ട്രംപോ ബൈഡനോ? ആരു ജയിച്ചാലും ഇന്ത്യൻ കാഴ്ചപ്പാടിൽ നോക്കുമ്പോൾ ചില നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്.

സ്വാർത്ഥതാത്‌പ‌ര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്ന ട്രംപിനെ

വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഒരു പ്രചാരണമുണ്ട്. ഇത് ഏറെക്കുറെ വിരുദ്ധചേരിയിൽ നിൽക്കുന്ന മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നതാണ്. ഇന്ത്യൻ താത്പര്യങ്ങളുടെ കണ്ണിൽ നോക്കുമ്പോൾ ഈ പ്രചാരണത്തിൽ വലിയ കഴമ്പില്ല. ഇന്ത്യയുമായി നല്ല ബന്ധം പുലർത്തിവന്ന ട്രംപ് തുടർന്നും അങ്ങനെ തന്നെയാവുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. എച്ച് വൺ വിസയുടെ കാര്യത്തിലും താരിഫ് ഇളവിന്റെ കാര്യത്തിലും മറ്റും ട്രംപ് കൈക്കൊണ്ട നടപടികൾ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പൊതുവെ ഇന്ത്യയെ നോവിപ്പിക്കുന്നതല്ല ട്രംപിന്റെ വിദേശകാര്യ നയം.

ട്രംപിന്റെ കാലത്ത് ഒരു പുതിയ യുദ്ധവും തുടങ്ങിയില്ല. പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു. യു.എസ്, ജപ്പാൻ, ആസ്ട്രേലിയ, ഇന്ത്യ എന്നീ ജനാധിപത്യ രാജ്യങ്ങളുടെ സഖ്യത്തിലൂടെ ചൈനയുടെ അപ്രമാദിത്വം തടയാനും ട്രംപിന് കഴിഞ്ഞു.

അറബ് രാജ്യങ്ങളായ ബഹ്‌റിൻ, യു.എ.ഇ (ഒരുപക്ഷേ ഇനി സൗദിയും) എന്നിവയുമായി ഇസ്രയേൽ നയതന്ത്ര കരാറിൽ ഏർപ്പെട്ടതും ട്രംപിന്റെ ശ്രമഫലമായാണ്. ഇറാനെതിരെ യു.എസ് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം ഇന്ത്യ ചബഹാർ തുറമുഖ വികസനത്തിന് നൽകിയിട്ടുള്ള നിക്ഷേപത്തെയും എണ്ണ കച്ചവടത്തെയും ബാധിക്കുന്നതാണ്. എന്നാൽ ഇറാൻ ഇപ്പോൾ ചൈനയുമായി കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നതിനാൽ ഇന്ത്യയ്ക്ക് അതും പ്രശ്നമാകേണ്ടതില്ല.

അമേരിക്കയുടെ പൊതുബോധം ചൈനയ്ക്ക് എതിരാക്കി മാറ്റിയതിൽ ട്രംപിന് വലിയ പങ്കുണ്ട്. അത് ഇന്ത്യയ്ക്ക് നല്ലതാണ്. എന്നാൽ ലഡാക്ക് പ്രശ്നത്തിന്റെ പേരിൽ ഇന്ത്യയും ചൈനയും യുദ്ധത്തിലേക്ക് വഴുതി വീഴുകയാണെങ്കിൽ ഇന്ത്യയെ സഹായിക്കാൻ യു.എസ്. അണിനിരക്കുമെന്ന് കരുതേണ്ടതില്ല. ഇന്ത്യയ്ക്ക് സ്വന്തം നിലയിൽ തന്നെ അത് നേരിടേണ്ടിവരും. എന്നാൽ മലബാർ സൈനിക അഭ്യാസത്തിന്റെ ഭാഗമായി ക്വാഡ് രാജ്യങ്ങൾ കൈകോർക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ചൈനയുടെ സാന്നിദ്ധ്യം ഒഴിവാക്കാൻ ഉപകരിക്കും. അങ്ങനെ പൊതുവേ വിലയിരുത്തുമ്പോൾ റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥി ട്രംപ് ഇന്ത്യയെ സംബന്ധിച്ച് കൂടുതൽ സ്വാഗതാർഹനാണ്.

എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റുമാർ അധികാരത്തിൽ വരുമ്പോഴാണ് ഇന്ത്യയോട് ഏറ്റവും നല്ല സമീപനം പുലർത്തുന്നതെന്ന് പറയാറുണ്ട്. ഇങ്ങനെ പ്രചരിപ്പിക്കുന്നവർ ചൂണ്ടിക്കാട്ടുന്ന ഒരു ചിത്രമുണ്ട്. 1961ൽ വൈറ്റ് ഹൗസിന്റെ പൂന്തോട്ടത്തിലൂടെ കെന്നഡിയും നെഹ്റുവും നടക്കുന്ന ചിത്രമാണത്. അക്കാലത്ത് കേരളത്തിലെ മദ്ധ്യവർഗത്തിൽപ്പെട്ട മിക്കവാറും എല്ലാവരുടെയും വീടുകളുടെ ചുമരുകളിൽ ഈ ചിത്രം കാണാമായിരുന്നു.

യു.എസ്. പൗരത്വമുള്ള വ്യക്തി എന്ന നിലയിൽ വ്യക്തിപരമായി ഈ ലേഖകൻ കൂടുതൽ ആഭിമുഖ്യം പുലർത്തുന്നത് ഡെമോക്രാറ്റിക് പാർട്ടിയുടെ നയസമീപനങ്ങളോടാണ് . പ്രത്യേകിച്ചും കുടിയേറ്റ നിയമം, ന്യൂനപക്ഷ അവകാശം, പരിസ്ഥിതിനയം തുടങ്ങിയവയോടുള്ള ആ പാർട്ടിയുടെ സമീപനം എടുത്തുപറയേണ്ടതാണ്. അമേരിക്കൻ പൗരത്വമുള്ള ഇന്ത്യക്കാരിൽ 70 ശതമാനം പേരും ഇപ്പോഴും ഡെമോക്രാറ്റിക് പാർട്ടിക്കാണ് വോട്ട് രേഖപ്പെടുത്തുന്നത്. എന്നാൽ ഡെമോക്രാറ്റുകൾ പാകിസ്ഥാനും ചൈനയ്ക്കും പിന്തുണ നൽകുന്ന തീരുമാനങ്ങളെടുക്കുന്നത് ഇന്ത്യാക്കാരെ പലപ്പോഴും അലോസരപ്പെടുത്തുകയും റിപ്പബ്‌ളിക്കൻ പാർട്ടിയുടെ ഭാഗത്തേക്ക് തിരിയാൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയെക്കുറിച്ചും ഇന്ദിരാഗാന്ധിയെക്കുറിച്ചും മോശം അഭിപ്രായം പറഞ്ഞ നിക്‌സണെ ഒഴിച്ചുനിറുത്തിയാൽ മറ്റു റിപ്പബ്‌‌ളിക്കൻ പ്രസിഡന്റുമാരെല്ലാം തന്നെ ഇന്ത്യയോട് മാന്യമായ സമീപനം പുലർത്തിയവരാണ്. ബൈഡൻ, പ്രമീള ജയ്‌‌പാൽ, റോ ഖന്ന, ഇൽഹാൻ ഒമർ തുടങ്ങിയ ഡെമോക്രാറ്റിക് രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ ഇന്ത്യാവിരുദ്ധ നിലപാടുകളുള്ളവരാണ്. പൗരത്വ ഭേദഗതി ബില്ലിനെയും കാശ്മീരിൽ 370-ാം വകുപ്പ് പിൻവലിച്ചതിനെയും മറ്റും പരസ്യമായി എതിർത്തവരാണ്. 1992 ൽ ബൈഡൻ കൊണ്ടുവന്ന ഭേദഗതി കാരണമാണ് ഇന്ത്യയ്ക്ക് റഷ്യയിൽ നിന്നും ക്രയോജനിക് എൻജിൻ വാങ്ങാൻ കഴിയാതെ പോയത്.

ഇന്ത്യൻ ദേശീയ താത്പര്യങ്ങളുടെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ ട്രംപ് ഒരിക്കൽകൂടി തിരഞ്ഞെടുക്കപ്പെടുന്നതാണ് നല്ലതെന്ന് കരുതാം. അത് അസാദ്ധ്യമല്ല. മാത്രമല്ല തിരഞ്ഞെടുപ്പ് രംഗം പൊതുവെ വീക്ഷിക്കുമ്പോൾ അതിനാണ് കൂടുതൽ സാദ്ധ്യതയെന്നും വിലയിരുത്താം.