തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രണ്ട് ഹൗസർജൻമാരെ കൂട്ടിരിപ്പുകാർ കൈയേറ്റം ചെയ്‌ത സംഭവത്തിൽ രണ്ടുപേർ‌ക്കെതിരെ കേസെടുത്തു. വക്കം സ്വദേശി അൻസറിനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്‌തു. മെഡിസിൻ വനിതാ വാർഡിലെ ഹൗസർജൻമാരെയാണ് കൈയേറ്റം ചെയ്തത്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. രോഗിയുടെ സി.ടി സ്‌കാൻ നടന്നില്ലെന്ന് ആരോപിച്ചായിരുന്നു മ‌ർദ്ദനം. കൂടുതൽ ഡോക്ടർമാരെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. മെഷീൻ തകരാറുകാരണം ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് സി.ടി സ്‌കാൻ ചെയ്യാൻ സാധിച്ചിരുന്നില്ല. രോഗിയുടെ നില ഗുരുതരമല്ലാത്തതിനാൽ പുറത്തുപോയി എടുക്കേണ്ടതില്ലെന്നും മെഷീൻ ശരിയാകുന്ന മുറയ്ക്ക് ആശുപത്രിയിൽ നിന്ന് സ്‌കാൻ ചെയ്യാമെന്ന് അറിയിക്കാനെത്തിയ ഹൗസ് സർജൻമാരെയാണ് കൈയേറ്റം ചെയ്‌തത്. മർദ്ദനമേറ്റ ഇരുവരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഹോസ്റ്റലിലേക്ക് അയച്ചു.