1

പൂവാർ: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി തുടരുന്ന കനത്ത മഴയും കടൽക്ഷോഭവും കാരണം മത്സ്യത്തൊഴിലാളികൾ തീരാദുരിതത്തിലാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയും ഈ മാസം 20 -ാം തീയതിവരെ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൊവിഡിന്റെയും​ കടൽക്ഷോഭത്തിന്റെയും പ്രഹരമേറ്റ് ദുരിതം മുഴുവൻ സഹിക്കേണ്ടിവരുന്ന മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകുന്ന ഒരു സഹായവും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നു ഉണ്ടാകുന്നില്ലെന്നാണ് തീരദേശവാസികൾ പറയുന്നത്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാതിരിക്കുന്നതും, സ്ത്രീ തൊഴിലാളികൾക്ക് മറ്റ് അനുബന്ധ തൊഴിൽ ചെയ്യാൻ പറ്റാത്ത സാഹചര്യവും കൂടിയാകുമ്പോൾ പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് തീരദേശത്തിന് മാത്രമായി ഒരു പാക്കേജ് അനുവദിക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും മത്സ്യത്തൊഴിലാളി സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയും ഒന്നും നടപ്പായിട്ടില്ലെന്നാണ് സംഘടന്നാ നേതാക്കൾ പറയുന്നത്. പട്ടിണി മാറ്റാനായി അത്യാവശ്യം ദുരിതകാലത്തെ റേഷനെങ്കിലും സൗജന്യമായി കിട്ടണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. പട്ടിണിയുടെ തീവ്രത കാരണമാണ് ചില തൊഴിലാളികൾ, കടലിൽ പോകരുതെന്ന മുന്നറിയിപ്പിനെ അവഗണിച്ച് മത്സ്യ ബന്ധനത്തിന് ഇറങ്ങിത്തിരിക്കുന്നത്. കടലിൽ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനമുണ്ടാകുമ്പോൾ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുന്നതിനായി സ്ഥാപിച്ച കോസ്റ്റൽ പൊലീസ് ഇപ്പോൾ നോക്കുകുത്തിയായിരിക്കുകയാണ്. ഇതിനായി ആധുനിക സൗകര്യങ്ങളോടെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ബോട്ടുകൾ ഇതുവരെ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടുമില്ല. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികളിൽ പലതും പാതിവഴിയിൽ നിന്നു പോവുകയാണെന്നും ആക്ഷേപമുണ്ട്.

 കടൽക്ഷോഭം രൂക്ഷമാകുന്നതോടെ ശക്തമായ തിരയടികാരണം നിരവധി വള്ളങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവുക സാധാരണമാണ്. ലോണെടുത്തും, വട്ടിപ്പലിശക്കെടുത്തും നിർമ്മിച്ച വള്ളങ്ങൾ പലപ്പോഴും പുനർനിർമ്മിക്കാൻ കഴിയാതെ തൊഴിലാളികൾ ദുരിതത്തിലാകാറുണ്ട്. തുടർച്ചയായി പെയ്ത മഴയിൽ തീരത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഫയർഫോഴ്‌സ് എത്തിയാണ് അവ പമ്പ് ചെയ്ത് മറ്റാറ്. ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഓടകളിലൂടെ ഒഴുകിയെത്തുന്ന മലിനജലം ദിവസങ്ങളോളം റോഡിൽ കെട്ടിക്കിടക്കും. പകർച്ചവ്യാധി ഭീഷണിയും ഇപ്പോൾ നേരിടുകയാണെന്ന് നാട്ടുകാർ പറയുന്നു. ഭുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ഇപ്പോൾ ആരും വരാറില്ല. പഞ്ചായത്ത് അധികൃതരും കൈയൊഴിഞ്ഞ മട്ടാണ്.