തിരുവനന്തപുരം: ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല യു.എ.ഇ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് ആവർത്തിക്കുന്ന മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി, അവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ജീവൻ കൊണ്ട് പന്താടുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു.
കോൺസുലേറ്റിലേക്ക് യു.എ.ഇ സർക്കാരയച്ച ഖുറാനിലും ഈന്തപ്പഴത്തിലും സ്വർണം കടത്തിയെന്നാരോപിക്കുന്ന കുഞ്ഞാലിക്കുട്ടി, ആ രാജ്യത്തെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുകയാണ്. നിലപാടിലുറച്ച് നിൽക്കുന്നുവെങ്കിൽ അത് സംബന്ധിച്ച തെളിവുകൾ എൻ.ഐ.എക്ക് കൈമാറണം. അല്ലെങ്കിൽ നിരുത്തരവാദപരമായ ആരോപണത്തിന് മാപ്പ് പറയണം. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം തകർക്കുന്ന പ്രസ്താവന നടത്തിയ പാർലമെന്റംഗം കൂടിയായ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കണം.
യു.എ.ഇ അവരുടെ കോൺസുലേറ്റിലേക്കയച്ച ഖുറാനും ഈന്തപ്പഴവും കേന്ദ്ര സർക്കാരിന്റെ കസ്റ്റംസ് ക്ലിയറൻസ് ചെയ്തതാണ്. ഖുറാന്റെ മറവിൽ സ്വർണം കടത്തിയെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, ഈന്തപ്പഴത്തിൽ കുരുവിന് പകരം സ്വർണമാണെന്ന ധ്വനിയിൽ ആരോപിക്കുകയും ചെയ്തു. കേരളത്തോടുള്ള പ്രത്യേക താത്പര്യത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് യു.എ.ഇ കോൺസുലേറ്റ് ആരംഭിച്ചത്. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ ഏതെങ്കിലും ഉദ്യോഗസ്ഥർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവരേണ്ടതാണ്. അതൊന്നും ചെയ്യാതെ യു.എ.ഇ എന്ന രാജ്യത്തെയാകെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം പ്രവാസി മലയാളികളെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യമാണ്.
ബി.ജെ.പിക്കായി ഏതറ്റംവരെയും പോകാൻ മടിയില്ലാത്ത കുഞ്ഞാലിക്കുട്ടി അപകടകരമായ നീക്കങ്ങളാണ് നടത്തുന്നത്. നേരത്തേ, സംഘപരിവാർ വാദം ഏറ്റുപിടിച്ച് ഖുറാനെ അധിക്ഷേപിച്ചു. ഇപ്പോൾ യു.എ.ഇയെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിച്ചു. ഇടതുപക്ഷ വിരുദ്ധതയും അധികാരമോഹവും മുസ്ലിം ലീഗിനെ എത്രമാത്രം അധഃപതിപ്പിച്ചുവെന്നതിന്റെ തെളിവാണിത്. സാമുദായിക സംഘടനകളുൾപ്പെടെ എതിർത്തിട്ടും ഖുറാൻ വിരുദ്ധത കുഞ്ഞാലിക്കുട്ടി ആവർത്തിച്ചത് ബി.ജെ.പി വിധേയത്വത്തിന്റെ ആഴം തുറന്നു കാട്ടുന്നുവെന്നും
സെക്രട്ടേറിയറ്റ് ആരോപിച്ചു.