തിരുവനന്തപുരം: ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതിന് പിടിയിലാകുന്നവർക്ക് പിഴ അടയ്ക്കുവാനുള്ള ഓൺലൈൻ സംവിധാനമായ ഇ- ചെല്ലാന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് മുഖേന നിർവഹിക്കും. പരിശോധനയ്‌ക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈവശമുള്ള ചെറിയ ഉപകരണത്തിൽ ഡ്രൈവിംഗ് ലൈസൻസ് നമ്പർ,വാഹനത്തിന്റെ നമ്പർ എന്നിവ നൽകിയാൽ അത് സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകും. നിയമലംഘനം കണ്ടെത്തുന്നപക്ഷം ഉടമയ്‌ക്കോ ഡ്രൈവർക്കോ അപ്പോൾത്തന്നെ ക്രെഡിറ്റ് കാർഡ്,ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് മുതലായ സൗകര്യങ്ങളിലൂടെ പണം അടയ്ക്കാം. പിഴ അടയ്ക്കാൻ താത്പര്യമില്ലാത്തവരുടെ കേസ് വിർച്വൽ കോടതിയിലേയ്ക്ക് കൈമാറും. കുറ്റകൃത്യങ്ങളുടെ ഫോട്ടോ,വീഡിയോ എന്നിവ ഈ സംവിധാനത്തിൽ ലഭ്യമാകുന്നതിലൂടെ വാഹനപരിശോധന ഇനി മുതൽ സുഗമമാകും. തിരുവനന്തപുരം സിറ്റി,കൊല്ലം സിറ്റി,എറണാകുളം സിറ്റി,തൃശ്ശൂർ സിറ്റി,കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സംവിധാനം നടപ്പിലാക്കുക. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ പദ്ധതി രൂപകൽപന ചെയ്തത്. ഫെഡറൽ ബാങ്ക്,ട്രഷറി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് സോഫ്റ്റ്‌വെയർ നിർമ്മിച്ചത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ,എ.ഡി.ജി.പി മനോജ് എബ്രഹാം,ഐ.ജി ജി.ലക്ഷ്മൺ എന്നിവർ പങ്കെടുക്കും.