തിരുവനന്തപുരം : ഉറവിടം കണ്ടെത്താൻ കഴിയാത്ത കൊവിഡ് കേസുകളുടെ എണ്ണത്തിലെ വർദ്ധന സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ഒരു മാസത്തിനുള്ളിൽ നടന്ന വ്യാപകമായ സമൂഹവ്യാപന സാദ്ധ്യതയാണ്. ഇത് പ്രതിരോധ പ്രവർത്തനങ്ങൾ ദുഷ്കരമാക്കും.കഴിഞ്ഞ ഒരു മാസത്തിനിടെ ഉറവിടം അറിയാത്ത കേസുകളിൽ 4162 എണ്ണത്തിന്റെ വർദ്ധനയാണുണ്ടായത്. ആഗസ്റ്റ് ഒന്നു മുതൽ 22വരെ ഇത്തരം 2293 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഈ മാസം ഒന്നു മുതൽ ഇന്നലെ വരെ 6055 കേസുകളാണുണ്ടായത്. ഈ മാസം 16മുതൽ ഇന്നലെ വരെ ഉറവിടമറിയാത്ത 2793 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം ഇതേ കാലയളവിൽ ഇത് 690 ആയിരുന്നു. തിരുവനന്തപുരത്ത് പൂന്തുറയിലും പുല്ലുവിളയിലുമാണ് പ്രാദേശിക സമൂഹ വ്യാപനം സർക്കാർ സ്ഥിരീകരിച്ചിട്ടുള്ളത്. ഉറവിടം അറിയാത്ത കേസുകളുടെ വർദ്ധനയാണ് ഇതിലേക്ക് നയിച്ചത്.
ഉറവിടം അറിയാത്ത കേസുകൾ
(കഴിഞ്ഞമാസം ഇതേ ദിവസത്തെ കണക്ക് ബ്രായ്ക്കറ്റിൽ)
ആഗസ്റ്റ്16- 350(100),17- 351(94),18- 410(81),19- 498(53),20- 459(100),21- 313(109),22- 412(153)
കണ്ടയ്ൻമെന്റ് സോണുകൾ
വേണ്ടെന്ന് വിദഗ്ദ്ധസമിതി
ഉറവിടം അറിയാത്ത കേസുകൾ വർദ്ധിക്കുന്നതോടെ, കണ്ടയ്ൻമെന്റ് സോണുകൾ നിശ്ചയിച്ചത് കൊണ്ടു ഫലമില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം. കൊവിഡ് വിദഗ്ദ്ധ സമിതി ഇത് സംബന്ധിച്ച ശുപാർശ സർക്കാരിന് നൽകും. ലക്ഷണങ്ങൾ ഇല്ലാത്തവർക്കും, പോസിറ്റീവായവർ നെഗറ്റീവാണോയെന്ന് കണ്ടെെത്താനും ടെസ്റ്റ് നടത്തുന്ന രീതി ഒഴിവാക്കണമെന്നും അഭിപ്രായമുണ്ട്. നിലവിലെ പരിശോധനകൾ അപര്യാപ്തമാണെന്ന അഭിപ്രായവും വിദഗ്ദ്ധസമിതി സർക്കാരിനെ അറിയിക്കും.
'ഉറവിടമറിയാത്ത കേസുകൾ വർദ്ധിക്കുന്നത് വ്യാപകമായ സമൂഹവ്യാപനത്തിന്റെ സൂചനയാണ്.'
- ഡോ.പദ്മനാഭഷേണായി
റുമറ്റോളജിസ്റ്റ്, കൊച്ചി