ssss

തിരുവനന്തപുരം: കട്ടപ്പുറത്തു നിന്നും 'ബസ് കട'യായി രൂപം മാറി. മോടി കൂട്ടി എത്തിയ കെ.എസ്.ആർ.ടി.സിയുടെ ആദ്യ ബസിൽ ഇനി മിൽമ ഉത്പന്നങ്ങളുടെ രുചി നിറയും. പൊളിച്ചു വിൽക്കാനിട്ടിരുന്ന ബസുകളാണ് മോടിപിടിപ്പിച്ച് 'ബസ് കട'കളാക്കി മാറ്റിയത്. ബസ് ഷോപ്പ് മിൽമ ഷോപ്പാക്കി എത്തിച്ചത് കിഴക്കേകോട്ടയിലാണ്. മന്ത്രി കെ. രാജു കട ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ. ശശീന്ദ്രൻ,​ മിൽമ മേഖലാ ചെയർമാൻ കല്ലട രമേശ് തുടങ്ങിയവർ പങ്കെടുത്തു.

രുചികരവും വ്യത്യസ്തവുമായ വിഭവങ്ങൾ ലഭിക്കുന്ന വിദേശ രാജ്യങ്ങളിലെ ഫുഡ് ട്രക്കുകൾക്ക് സമാനമായാണ് കടകളുടെ രൂപകല്പന. ട്രക്കിനുൾവശവും മനോഹരമാണ്. തടിയുപയോഗിച്ച് സീലിംഗും വശങ്ങളും മോടി പിടിച്ചിട്ടുണ്ട്. മുൻവശത്ത് പച്ചപ്പുല്ലും ചെടികളും വച്ച് പിടിപ്പിച്ചാണ് ആകർഷകമാക്കിയിരിക്കുന്നത്. മിൽമയുടെ പാലും തൈരും ഐസ്‌ക്രീമും മിഠായിയുമെല്ലാം ഇവിടെ നിന്നും ലഭിക്കും. ബസ് സ്റ്റാൻഡിൽ വന്നിറങ്ങുന്നവർക്ക് മിനി ഷോപ്പിംഗ് സൗകര്യമൊരുക്കാനാണ് കെ.എസ്.ആർ.ടി.സി ഉദ്ദേശിക്കുന്നത്.

കാലാവധി കഴിഞ്ഞ രൂപമാറ്റം നടത്തുന്ന മറ്റു ബസുകൾ മത്സ്യഫെഡിന്റെയും കുടുംബശ്രീയുടെയും കടകളാകും. മറ്റു ഡിപ്പോകളിലും ഇത്തരം കടകൾ വ്യാപിപ്പിക്കും. സർക്കാർ സഹകരണ സ്ഥാപനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന. കെ.എസ്.ആർ.ടി.സിയുടെ സഞ്ചരിക്കുന്ന ഭക്ഷണ ശാലകളും ഉടൻ നിരത്തിലിറങ്ങും.