തിരുവനന്തപുരം: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 110ാം വാർഷിക ദിനം ആചരിച്ചു. സ്വദേശാഭിമാനി സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിന് എതിർവശത്തുള്ള സ്വദേശാഭിമാനി സ്‌മാരകത്തിൽ നടന്ന ചടങ്ങ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. അനീതിക്കെതിരെയും നീതിക്കുവേണ്ടിയും പോരാടിയ വ്യക്തിയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെന്നും അദ്ദേഹത്തിന്റെ ഓർമകൾ വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ മാദ്ധ്യമലോകത്തിന് ആവേശം പകരുന്നതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്‌സ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എം. വിൻസന്റ് എം.എൽ.എ, എം.എ. വാഹിദ്, കെ.പി.സി.സി സെക്രട്ടറിമാരായ പി.എസ്. പ്രശാന്ത്, എം.എ. ലത്തീഫ്, കെ.എസ്. ഗോപകുമാർ, ബ്ലോക്ക് പ്രസിഡന്റ് ഉള്ളൂർ മുരളി, തൈക്കാട് ശ്രീകണ്ഠൻ, ജോൺസൺ ജോസഫ്, ആർ.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദേശമായ നെയ്യാറ്റിൻകരയിലും അനുസ്‌മരണ പരിപാടികൾ നടന്നു. കെ.യു.ഡബ്ല്യു.ജെയുടെ നേതൃത്വത്തിൽ പാളയം സ്വദേശാഭിമാനി സ്‌മാരകത്തിൽ നടത്തിയ പുഷ്പാർച്ചനയ്ക്ക് ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം നേതൃത്വം നൽകി.