തിരുവനന്തപുരം: കേരളത്തിന്റെ പശ്ചാത്തലവികസനത്തിന് രണ്ട് ലക്ഷം കോടി രൂപയുടെ പൊതുനിക്ഷേപത്തിനുള്ള പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് പറഞ്ഞു. ഇതിനായി കിഫ്ബി പോലെയുള്ള പുതിയ മാതൃകകൾ സ്വീകരിക്കും.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന്റെ 110-ാം വാർഷികദിനത്തിൽ മാദ്ധ്യമപ്രതിഭാസംഗമം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടുലക്ഷം കോടി രൂപ എന്നത് ചെറുതല്ല. എന്നാൽ ഇത് യാഥാർത്ഥ്യമാക്കാനാവും. ബഡ്ജറ്റിൽ നിന്നും 75000 കോടി രൂപ വരെ പൊതുനിക്ഷേപം നടത്താം. കേരളത്തെ പരമ്പരാഗത വികസന രീതിയിൽ നിന്ന് മാറ്റിയേ മതിയാകൂ. ഇതിന്റെ ഫലമായി അഭ്യസ്തവിദ്യർക്ക് കഴിവിന്റെ അടിസ്ഥാനത്തിൽ പുതിയ തൊഴിലവസരം ഉണ്ടാകും
സർക്കാരിന് നേരിട്ട് സ്ഥാപനങ്ങളിൽ നിന്ന് പണം സ്വരൂപിക്കാനാവില്ല. പുതിയ സ്ഥാപനങ്ങൾ വഴി അത് നേടിയെടുക്കാം. വിവാദങ്ങളെ ഭയന്ന് പദ്ധതികളും ചുവടുവയ്പ്പുകളും വേണ്ടെന്ന് വയ്ക്കില്ല. പത്രപ്രവർത്തനം കേവലം തൊഴിലല്ല, ലക്ഷ്യബോധമുള്ള സപര്യയാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച മഹാനായ പത്രാധിപരാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെന്ന് മന്ത്രി പറഞ്ഞു.
അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷനായിരുന്നു. ഇപ്പോൾ ദുരവസ്ഥ നേരിടുന്ന സ്വദേശാഭിമാനിയുടെ നെയ്യാറ്റിൻകരയിലെ ജൻമഗൃഹം കേരളത്തിലെ മാദ്ധ്യമ വിദ്യാർഥികളുടെ തീർത്ഥാടന പഠനകേന്ദ്രമാക്കുന്നതിനുള്ള നടപടി തിരുവനന്തപുരം പ്രസ്‌ക്ലബുമായി സഹകരിച്ച് നടപ്പാക്കാൻ ശ്രമിക്കുമെന്ന് ചെയർമാൻ പറഞ്ഞു. അക്കാദമി സെക്രട്ടറി എൻ.പി. സന്തോഷ് സ്വാഗതവും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം.ശങ്കർ നന്ദിയും പറഞ്ഞു.
മാദ്ധ്യമഫെലോഷിപ്പിന് അർഹരായവർ പങ്കെടുത്ത കോൺഫറൻസിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ജോസി ജോസഫ്, വിദ്യാഭ്യാസ വിദഗ്ദ്ധരായ ഡോ.അച്യുത് ശങ്കർ, ഡോ. മീനാ ടി പിള്ള എന്നിവർ ക്ലാസെടുത്തു. ഐസി ഫോസിന്റെ സാങ്കേതിക സഹകരണത്തോടെയാണ് വെർച്വൽ കോൺഫറൻസ് സംഘടിപ്പിച്ചത്.