വർക്കല: കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം ടൂറിസം മേഖല നിശ്ചലമായതോടെ വർക്കല പാപനാശം ബീച്ചിനോട് ചേർന്നുള്ള റിസോർട്ടുകളും കച്ചവട സ്ഥാപനങ്ങളും പ്രതിസന്ധിയിൽ. പല റിസോർട്ടുകളും ചെറുകിട സ്ഥാപനങ്ങളും സഞ്ചാരികൾ എത്താത്തതിനെ തുടർന്ന് അടച്ചുപൂട്ടി. ഇവയുടെ നടത്തിപ്പുകാരും തൊഴിലാളികളുമാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. ഇന്ത്യയിലെ മികച്ച കടൽതീര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നാലാം സ്ഥാനമാണ് പാപനാശത്തിനുള്ളത്. ചിലക്കൂർ മുതൽ കാപ്പിൽ വരെ നീളുന്ന തീരമേഖലയിൽ പ്രവർത്തിച്ചിരുന്നത് ചെറുതും വലുതുമായ റിസോർട്ടുകളും ഹോം സ്റ്റേകളും കച്ചവട സ്ഥാപനങ്ങളുമുൾപ്പടെ 1500ഓളം സ്ഥാപനങ്ങളാണ്. ടൂറിസത്തെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന മേഖലയിലെ ഓട്ടോ, ടാക്സി തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. പലരുടെയും വാഹനവായ്പാ തിരിച്ചടവ് മുടങ്ങി. ബാങ്കിൽ നിന്ന് വായ്പയെടുത്തും വട്ടിപ്പലിശയ്ക്ക് കടം വാങ്ങിയും സ്ഥാപനങ്ങൾ തുടങ്ങിയവരാകട്ടെ കടക്കെണിയിൽപ്പെട്ട് അത്മഹത്യയുടെ നടുവിലാണ്. ഒക്ടോബർ 15ന് ടൂറിസം മേഖല തുറക്കുന്നതോടെ ദുരിതം തീരുമെന്നാണ് ഇവരുടെ പ്രതീക്ഷ.
വേണ്ടത് അടിയന്തര ഇടപെടൽ
ഓരോ സീസൺ കാലത്തും ലക്ഷങ്ങളാണ് പാപനാശം ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് സർക്കാരിനും പ്രാദേശിക ഭരണകൂടത്തിനും നികുതി ഇനത്തിൽ പോലും ലഭിക്കുന്നത്. കച്ചവടക്കാരെ സഹായിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.