കർഷകരുടെയും തൊഴിലാളികളുടെയും നിലനില്പ് തന്നെ അപകടത്തിലാക്കുന്ന കാർഷിക ബില്ലുകൾ അധികാരത്തിന്റെ ബലപ്രയോഗത്തിലൂടെ നിയമമാക്കിയെടുത്ത കറുത്ത ദിനങ്ങളാണു കടന്നുപോയത്. ഉപാദ്ധ്യക്ഷനാണ് ഈ ജനാധിപത്യക്കുരുതിക്കു മുൻകൈയെടുത്തത്.സഭയിലുയർന്ന പ്രതിഷേധം കർഷകരും മഹാഭൂരിപക്ഷം ജനങ്ങളും ഏറ്റെടുത്തപ്പോൾ, നിൽക്കക്കള്ളിയില്ലാതെ പുതിയ വിശദീകരണവും 'തെളിവുകളു"മായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യസഭാ ഉപാദ്ധ്യക്ഷൻ.
തെളിവുകൾ
ചട്ടപ്രകാരം പ്രവർത്തിക്കേണ്ട ചെയർ ഒരു രാഷ്ട്രീയ പാർട്ടിയുടെ ചട്ടുകമായി മാറിയ കാഴ്ചയാണു കാർഷിക ബിൽ അവതരണവേളയിൽ രാജ്യസഭ കണ്ടത്. അതിനെ മറച്ചുവയ്ക്കാൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ദൃശ്യങ്ങളും മറ്റു 'തെളിവു"കളും അവരെത്തന്നെ പ്രതിക്കൂട്ടിൽ നിറുത്തുന്നു. വോട്ടെടുപ്പ് വേണമെന്നു നിരന്തരം ആവശ്യപ്പെട്ടെന്നും, അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടപ്പോൾ ഗത്യന്തരമില്ലാതെയാണു പ്രതിപക്ഷാംഗങ്ങൾ പ്രതികരിക്കാൻ മുതിർന്നതെന്നും വ്യക്തമാക്കുന്നതാണ് ഈ വീഡിയോ ദൃശ്യങ്ങൾ. സഭ ക്രമത്തിലല്ലായിരുന്നെന്നും, നിരാകരണ പ്രമേയം അവതരിപ്പിച്ച ഈ ലേഖകൻ വോട്ടിംഗ് ആവശ്യപ്പെടുമ്പോൾ സീറ്റിൽ ഉണ്ടായിരുന്നില്ലെന്നുമുള്ള വാദമുയർത്തുന്നത് രാജ്യസഭാ ടിവിയുട ദൃശ്യങ്ങളുടെ ചുടവുപിടിച്ചാണ്.
ഈ ദൃശ്യങ്ങളിലേക്കു തന്നെ വരാം. ബില്ലിന്മേൽ മന്ത്രിയുടെ മറുപടിക്കിടെ ഉച്ചതിരിഞ്ഞ് 1.06ന് ഈ ലേഖകൻ നടുത്തളത്തിലിറങ്ങിയതായി സി.സി.ടിവി ദൃശ്യങ്ങളിൽ ഉണ്ടെന്നാണ് ഡെപ്യൂട്ടി ചെയർമാൻ മാദ്ധ്യമങ്ങൾക്കായി നൽകിയ കുറിപ്പിൽ പറയുന്നത്. എന്നാൽ ഇതോടൊപ്പം പുറത്തുവിട്ട 1.07 മുതലുള്ള രാജ്യസഭാ ടിവി ദൃശ്യങ്ങളിൽ നടുത്തളത്തിൽ ഈ ലേഖകനില്ല. നടുത്തളത്തിൽ നിന്ന് തിരക്കിട്ട് സ്വന്തം ഇരിപ്പിടത്തിലെത്തിയെങ്കിലും 1.08ന് പ്രമേയം ശബ്ദവോട്ടോടെ തള്ളിയതായി ചെയർ പ്രഖ്യാപിച്ചു. ശബ്ദവോട്ടെടുപ്പ് കഴിഞ്ഞാണ് ഡിവിഷൻ (വോട്ടെടുപ്പ്) ആവശ്യപ്പെടേണ്ടത്. ഡിവിഷൻ ആവശ്യപ്പെടുന്ന ഈ ലേഖകന്റെ ശബ്ദം 'ന്യായീകരണ" വീഡിയോയിൽ, കേൾക്കാൻ കഴിയും. തുടർന്ന് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തിന്മേൽ വോട്ടെടുപ്പ് നടന്നപ്പോഴും വോട്ടിംഗ് ആവശ്യപ്പെട്ടു. സംഭവങ്ങളെ ന്യായീകരിക്കാൻ വേണ്ടി പുറത്തുവിട്ട വീഡിയോയിൽ തന്നെ വോട്ട് ആവശ്യപ്പെടുന്ന ഈ ലേഖകന്റെ ശബ്ദം മൂന്ന് തവണ 1.08ന് ശേഷം വ്യക്തമായി കേൾക്കാം. ടി.എം.സി നേതാവ് ഡെറിക് ഒബ്രിയാൻ ചേംബറിൽ കയറി കടലാസുകൾ വലിച്ചെറിയുന്നതും തിരുച്ചി ശിവ വോട്ട് ആവശ്യപ്പെടുന്നതുമായ ദൃശ്യത്തിനുശേഷം 1.11ന് ഭേദഗതി അവതരിപ്പിക്കുന്ന ഈ ലേഖകന്റെ ദൃശ്യം കാണാം. 'ഡിവിഷൻ" എന്നു ശബ്ദമുയർത്തുന്നതും കേൾക്കാം. 1.15നു സഭയുടെ മേശപ്പുറത്തുള്ള മിനിറ്റ്സും മറ്റും നശിപ്പിച്ചതായി വീഡിയോയ്ക്കൊപ്പമുള്ള വിശദീകരണക്കുറിപ്പിൽ പറയുന്നുണ്ട്. എന്നാൽ 1.07നും 1.15നുമിടയിൽ, വോട്ടെടുപ്പ് ആവശ്യപ്പെട്ടത് ഉൾപ്പെടെ, സഭയിൽ നടന്നതെന്തെന്നു കുറിപ്പ് മൗനം പാലിക്കുന്നു.
പ്രമേയ ഭേദഗതി അവതരിപ്പിച്ചവർ സീറ്റിലിരുന്ന് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്ന നുണ ആവർത്തിക്കാനാണു വീഡിയോയും, അതിന്റെ വിവരണവും പുറത്തുവിട്ടത്. എന്നാൽ വീഡിയോ കാണുന്ന ഏതൊരാൾക്കും ഇതിലെ കള്ളം ബോദ്ധ്യപ്പെടും.
കാറ്റിൽ പറത്തിയ ചട്ടങ്ങൾ
നിരാകരണപ്രമേയം അവതരിപ്പിക്കാൻ ഈ ലേഖകനെ ക്ഷണിച്ചുവെന്നും അപ്പോൾ ലേഖകൻ നടുത്തളത്തിലായിരുന്നുവെന്നുമാണ് ഉപാദ്ധ്യക്ഷന്റെ വാദം. വാസ്തവത്തിൽ ചർച്ചയ്ക്കുള്ള മറുപടി പറയുന്നതിനാണ് ചെയർ ഈ ലേഖകനോട് ആവശ്യപ്പെട്ടത്. എന്നാൽ നിമിഷങ്ങൾക്കകം സ്വന്തം ഇരിപ്പിടത്തിലെത്തിയപ്പോഴേക്കും പ്രമേയം വോട്ടിനിടുന്ന നടപടികളിലേക്കു ചെയർ കടന്നിരുന്നു. ശബ്ദവോട്ടോടെ പ്രമേയം തള്ളിയതായി പ്രഖ്യാപിച്ചു. തുടർന്ന് വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. ശബ്ദവോട്ടിനുശേഷമാണ് ഡിവിഷൻ ആവശ്യപ്പെടേണ്ടതെന്നാണു ചട്ടം. ഇതു ചെയറിന് അറിയാത്തതല്ല. ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യത്തിലെ വോട്ടെടുപ്പും നിഷേധിച്ചു. ഈ ഘട്ടത്തിൽ മൂന്ന് തവണ ഡിവിഷൻ ആവശ്യപ്പെടുന്നതിന്റെ ശബ്ദം വീഡിയോയിൽ വ്യക്തമായി കേൾക്കാനാവും.
വിചിത്രവാദങ്ങൾ
പ്രമേയം അവതരിപ്പിച്ചാൽ അതു സഭയുടെ സ്വത്താണ്. അതിൽ സഭയിൽ ആർക്കും വോട്ടെടുപ്പ് ആവശ്യപ്പെടാമെന്ന് രാജ്യസഭാ ചട്ടം അനുശാസിക്കുന്നുണ്ട്. ഇക്കാര്യം മാദ്ധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ, സഭയിലെ ബഹളം കാരണം പരിഗണിക്കാൻ കഴിഞ്ഞില്ലെന്ന വിചിത്രവാദമാണുയർത്തുന്നത്. സഭ ക്രമത്തിലാക്കേണ്ടതു ചട്ടപ്രകാരം ചെയറിന്റെ ബാദ്ധ്യതയാണ്. അല്പസമയം നിറുത്തിവയ്ക്കുകയോ, കക്ഷിനേതാക്കളുമായി ചർച്ച നടത്തുകയോ ചെയ്യാമായിരുന്നു.
സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ചും, അധികാരദുർവിനിയോഗത്തിലൂടെയും ഏതു ജനവിരുദ്ധ ബില്ലും നിയമമാക്കാം എന്ന ഹുങ്കാണു സഭയിൽ കണ്ടത്. കോർപറേറ്റുകൾക്കു കൊടുത്ത വാക്കു പാലിക്കാൻ രാജ്യസഭ കർഷകരെ മാത്രമല്ല, ജനാധിപത്യത്തെക്കൂടിയാണ് കുരുതി കൊടുത്തത്.