തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഈ അദ്ധ്യയന വർഷം ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തിലധികം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 100 കോടി രൂപയാണ്. അരി, ചെറുപയർ, കടല, തുവര പരിപ്പ്, ഉഴുന്ന്, ഭക്ഷ്യ എണ്ണ, മൂന്ന് ഇനം കറി പൗഡറുകൾ തുടങ്ങി ഒമ്പത് ഇനങ്ങളാണ് കിറ്റിലുണ്ടാവുക.
പ്രീപ്രൈമറി കുട്ടികൾക്ക് 2 കിലോ അരിയും 308 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് ലഭിക്കുക. പ്രൈമറി വിഭാഗത്തിന് ഏഴ് കിലോ അരിയും 308 രൂപയുടെ പലവ്യഞ്ജനങ്ങളും അപ്പർ പ്രൈമറി വിഭാഗത്തിന് 10 കിലോ അരിയും 462 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റും നൽകും. സപ്ലൈകോ മുഖേന സ്‌കൂളുകളിൽ ലഭ്യമാക്കുന്ന കിറ്റുകളുടെ വിതരണം സംബന്ധിച്ച അറിയിപ്പ് സ്‌കൂൾ മുഖേന രക്ഷിതാക്കൾക്ക് നൽകും.