തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പൊലീസ് കർശന പരിശോധന നടത്തുമെന്നും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന കടകൾ മുന്നറിയിപ്പില്ലാതെ പൂട്ടിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. സാമൂഹിക അകലം പാലിക്കുന്നതിനായി കുറഞ്ഞത് ഒരു മീറ്റർ അകലം മാർക്ക് ചെയ്‌ത് വൃത്തം വരയ്ക്കണം. ജീവനക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം. നിയന്ത്രണങ്ങൾ പാലിക്കാത്തത് ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾ പൊലീസ് കൺട്രോൾ റൂം നമ്പറായ 112ൽ അറിയിക്കണം. നഗരത്തിൽ പുതുതായി കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച തൃക്കണ്ണാപുരം, പുന്നയ്ക്കാമുഗൾ, തിരുമല, മുല്ലൂർ (നെല്ലിക്കുന്ന് പ്രദേശം) അമ്പലത്തറ, കമലേശ്വരം, കളിപ്പാൻ കുളം, ശ്രീവരാഹം, പാങ്ങോട് എന്നീ പ്രദേശങ്ങളിലേക്കുള്ള റോഡുകൾ അടച്ചു. ഇന്നലെ വിലക്ക് ലംഘിച്ച 19 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ആക്ട് പ്രകാരം കേസെടുത്തു. മാസ്‌ക് ധരിക്കാത്ത 56 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത രണ്ട് പേരിൽ നിന്നുമായി 11,600 രൂപ പിഴ ഈടാക്കി. മാനദണ്ഡങ്ങൾ പാലിക്കാത്ത അഞ്ച് കടകൾക്കെതിരെയും നടപടി സ്വീകരിച്ചു.