തിരുവനന്തപുരം: കഴക്കൂട്ടത്തെ യാത്രാദുരിതത്തിന് പരിഹാരമായി സർവീസ് റോഡിന്റെ നിർമ്മാണം ആരംഭിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാവിലെ സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. ഒരു മാസത്തിനുള്ളിൽ റോഡ് പൂർത്തിയാക്കാനാണ് തീരുമാനം. ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തു നിന്നു ഒഴിഞ്ഞുനൽകാത്ത കെട്ടിടങ്ങൾ ഇടിച്ചുകൊണ്ടാണ് നിർമ്മാണം ആരംഭിച്ചത്. ആറ് കെട്ടിടങ്ങളും നിരവധി മതിലുകളും ഇടിച്ചുനീക്കി. പണം നൽകി സർക്കാർ ഏറ്റെടുത്ത സ്ഥലങ്ങളിൽ ചിലത് കൈയേറിയതായും പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ടു. ഈ കൈയേറ്റങ്ങളും മന്ത്രി നിർദ്ദേശം നൽകിയതിനെ തുടർന്ന് ഒഴിപ്പിച്ചു. ഉദ്യോഗസ്ഥരും കെട്ടിട ഉടമകളും തമ്മിൽ ചെറിയ തർക്കമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. എലിവേറ്റഡ് ഹൈവേ നി‌ർമ്മാണവുമായി ബന്ധപ്പെട്ട് സ്‌പാനുകൾ നിർമ്മിക്കാനുള്ള പൈലിംഗ് നടക്കുന്ന കഴക്കൂട്ടത്ത് സർവീസ് റോഡുകൾ ഇല്ലാത്തതിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിന് പൊലീസ് സംരക്ഷണം നൽകുമെന്ന് മന്ത്രി ഉറപ്പുനൽകിയതോടെയാണ് കെട്ടിടങ്ങൾ ഇടിച്ചുമാറ്റാൻ ദേശീയപാത അതോറിട്ടി തയ്യാറായത്. ഇരുഭാഗത്തും ഓട നിർമ്മിക്കാനുള്ള സ്ഥലം വിട്ടശേഷം ഏഴര മീറ്റർ വീതിയിലാണ് സർവീസ് റോഡുകൾ നിർമ്മിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്ന നടപടികൾക്കൊപ്പം ട്രാൻസ്‌ഫോർമറുകളും ഭൂമിക്കടിയിലുള്ള കേബിളുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികളും ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിച്ചു.