civil-service-exam

തിരുവനന്തപുരം: യു.പി.എസ്.സി അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 4ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ 78 കേന്ദ്രങ്ങളിൽ നടക്കും. കേരളത്തിൽ നിന്ന് 30000ത്തോളം അപേക്ഷകരാണുളളത്. കണ്ടെയ്ൻമെന്റ് സോണിലുള്ളവരടക്കം വിദ്യാർത്ഥികൾക്കും പരീക്ഷാ ജീവനക്കാർക്കും അഡ്മിറ്റ് കാർഡും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് പരീക്ഷകേന്ദ്രത്തിലെത്താം. കെ.എസ്.ആർ.ടി.സി, കൊച്ചി മെട്രോ അടക്കമുള്ളവ സർവീസ് നടത്തും.

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, ഡിജിറ്റൽ, സ്മാർട്ട് വാച്ചുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ എന്നിവ അനുവദിക്കില്ല. ഇതുറപ്പാക്കാൻ പൊലീസിനെ നിയോഗിക്കും. പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് മുതൽ പരീക്ഷാഹാളിൽ പ്രവേശിക്കാം. പരീക്ഷാർത്ഥിക്ക് പനിയോ ചുമയോ തുമ്മലോ ഉണ്ടെങ്കിൽ ഉടൻ ഇൻവിജിലേറ്ററെ അറിയിക്കണം. ഇവർക്ക് പരീക്ഷ എഴുതാൻ പ്രത്യേക മുറി അനുവദിക്കും. പരീക്ഷ തുടങ്ങുന്നതിന് പത്ത് മിനിറ്റ് മുൻപ് പ്രവേശനകവാടം അടയ്ക്കും. എല്ലാ പരീക്ഷാർത്ഥികളും മാസ്ക് ധരിക്കണം. 50 മില്ലിയുടെ സാനിറ്റൈസർ കൈയിൽ കരുതാം.