തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ട് നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ പോർട്ട് ഓപ്പറേഷൻ കെട്ടിടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുറമുഖ പ്രവർത്തനത്തിനുള്ള 220 കെ.വി വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നിർമാണം കെ.എസ്.ഇ.ബി നടപ്പാക്കി വരികയാണ്. 3.3 ദശലക്ഷം പ്രതിദിന ശേഷിയുള്ള ശുദ്ധജല വിതരണ പദ്ധതി വാട്ടർ അതോറിട്ടി നേരത്തെ തന്നെ സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം നാഗർകോവിൽ റെയിൽപാതയുമായി ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് കൊങ്കൺ റെയിൽവേ കോർപറേഷൻ തയ്യാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് ദക്ഷിണ റെയിൽവേയുടെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശശി തരൂർ എം.പി, എം. വിൻസെന്റ് എം.എൽ.എ, മേയർ കെ. ശ്രീകുമാർ, തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗൾ, വിഴിഞ്ഞം തുറമുഖം എം.ഡി ഡോ. ജയകുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.