t

ആലപ്പുഴ: ശൈശവത്തിലായിരുന്ന മലയാളെ സിനിമയെ കൈപിടിച്ചുയർത്തിയ കുഞ്ചാക്കോയെ മലയാളികൾ മറന്നു. അദ്ദേഹത്തിന്റെ ഉദയാ സ്റ്റുഡിയോയെയും. ആലപ്പുഴ കോൺവെന്റ് സ്ക്വയറിലെ പുരാതനമായ മൗണ്ട് കാർമൽ കത്തീഡ്രൽ സെമിത്തേരിയിലെ 96-ാം നമ്പർ കല്ലറയ്ക്ക് മുകളിൽ മാത്രം എഴുതിച്ചേർക്കപ്പെട്ട പേരാണ് ഇന്ന് കുഞ്ചാക്കോയുടേത്. മലയാള സിനിമയ്ക്ക്, മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത സംഭാവനകൾ നൽകിയ കുഞ്ചാക്കോയെ ഓർക്കാൻ ആകെയുള്ളത് ഈ ക ല്ലറയും അസ്തമിച്ച 'ഉദയ' സ്റ്റുഡിയോയുടെ അവശിഷ്ടങ്ങളും മാത്രം.

ഉദയ സ്റ്റുഡിയോ നിന്ന സ്ഥലം സർക്കാർ ഏറ്റെടുത്ത് മലയാള സിനിമയുടെയോ കുഞ്ചാക്കോയുടെയോ സ്മാരകമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്‌കയും മാക്ടയുമടക്കമുള്ള സംഘടനകൾ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. 1976 ജൂണിലാണ് കുഞ്ചാക്കോ മരണമടഞ്ഞത്. തുടർന്ന് മകൻ ബോബൻകുഞ്ചാക്കോ ഉദയായുടെ സാരഥ്യം ഏറ്റെടുത്തു. ബോബനും ചില ചിത്രങ്ങൾ സംവിധാനം ചെയ്തു.1987ൽ ഉദയ ചിത്രങ്ങളിലെ തന്നെ ഗാനരംഗങ്ങൾ കോർത്തിണക്കി പുറത്തിറങ്ങിയ 'അനശ്വരഗാനങ്ങളാണ്' അവസാന ചിത്രം. പിന്നീട് ഉദയ അസ്തമനത്തിലേക്ക് നീങ്ങി. സാമ്പത്തിക പ്രതിസന്ധി കാരണം കുറെ സ്ഥലം വിറ്റു. 2004ൽ ബോബനും മരിച്ചു. ശേഷിച്ച സ്ഥലവും പിന്നീട് വിറ്റുപോയി. സ്ഥലത്തിന്റെ ഒരു ഭാഗം വാങ്ങിയ വി.ജെ.ടി ഫിലിംസ് സ്റ്റുഡിയോ പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കെട്ടിടങ്ങളും ഫ്ളോറുകളും ഒന്നൊന്നായി അപ്രത്യക്ഷമായി.

 സിനിമയുടെ വിസ്മയലോകം

നടൻ കുഞ്ചാക്കോ ബോബന്റെ മുത്തച്ഛനാണ് കുഞ്ചാക്കോ. മോളി, സുമി, ടെസി എന്നീ പെൺമക്കളുമുണ്ട് കുഞ്ചാക്കോയ്ക്ക്. പാതിരപ്പള്ളിയിൽ ദേശീയപാതയോട് ചേർന്ന് 12 ഏക്കറിൽ സ്ഥാപിക്കപ്പെട്ട ഉദയ ഒരു വിസ്മയലോകമായിരുന്നു. ചിത്രീകരണത്തിന് മൂന്ന് വിശാലമായ ഫ്ളോറുകൾ,ഡബ്ബിംഗിനും റീറെക്കാഡിംഗിനുമുള്ള സംവിധാനം, ആർട്ടിസ്റ്റുകൾക്കുള്ള താമസസൗകര്യം, ഉദ്യാനങ്ങൾ, ജലാശയങ്ങൾ, ഭക്ഷണശാല എന്നിങ്ങനെ എല്ലാമുണ്ടായിരുന്നു അവിടെ.

ജീവിതനൗക, നല്ലതങ്ക, ഉണ്ണിയാർച്ച, പാലാട്ട് കോമൻ, ഉമ്മ, ഭാര്യ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി... അങ്ങനെ എത്രയെത്ര ചിത്രങ്ങളാണ് അവിടെ പിറന്നത്. കയർവ്യവസായിയായിരുന്ന കുഞ്ചാക്കോ, ചലച്ചിത്ര വിതരണക്കാരൻ കെ.വി.കോശിയുമായി ചേർന്നാണ് ഉദയ തുടങ്ങുന്നത്. 1949 ജനുവരി 14 ന് പുറത്തിറങ്ങിയ 'വെള്ളിനക്ഷത്ര'മായിരുന്നു ആദ്യ ചിത്രം. തിക്കുറിശ്ശി നായകനായ ജീവിതനൗക 250 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ചു 75 ചിത്രങ്ങൾ നിർമ്മിച്ച കുഞ്ചാക്കോ, 40 ചിത്രങ്ങളുടെ സംവിധാനവും നിർവഹിച്ചു.

' ഉദയ നിന്ന സ്ഥലം ഏറ്റെടുക്കുന്നത് സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തുന്നതാണ്. മറ്റെന്തെങ്കിലും സ്മാരകം പരിഗണനയിലില്ല.'

-എ.കെ.ബാലൻ,

സാംസ്കാരിക മന്ത്രി