oche

ആലപ്പുഴ: മഴ പെയ്തു തുടങ്ങിയതോടെ ജില്ലയിൽ ആഫ്രിക്കൻ ഒച്ചുകളും തലപൊക്കി തുടങ്ങി. ഇൗർപ്പമുള്ള സ്ഥലങ്ങളിലാണ് ഇവയുടെ സാന്നിദ്ധ്യം കൂടുതൽ. ഒച്ചുകൾ കൃഷിയിടങ്ങളിൽ ഉണ്ടാക്കുന്ന ഉപദ്രവങ്ങൾ ചില്ലറയല്ലെന്നാണ് കർഷകർ പറയുന്നത്.

ചമ്പക്കുളം,മാരാരിക്കുളം,കഞ്ഞിക്കുഴി, തണ്ണീർമുക്കം പഞ്ചായത്തുകളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമാണ്. ജൈവ കർഷകർക്ക് ഇവ വെല്ലുവിളിയാകുന്നത്. ചേന,ചേമ്പ്,പയർ,ഇഞ്ചി,വെണ്ട,ചീര,മഞ്ഞൾ,പപ്പായ,കപ്പ,പുളി,വാഴ തുടങ്ങിയവയുടെ ഇലകൾ ഈ ഒച്ചുകൾ തിന്ന് തീർക്കും. കാത്സ്യം ലഭിക്കാൻ കോൺക്രീറ്റ് നിർമ്മിത വസ്തുക്കളിൽ ഇവ പറ്റിപ്പിടിച്ചിരിക്കും. മാത്രമല്ല, കൂട്ടമായി വീടുകളിലേക്ക് പ്രവേശിക്കും. ചെറുതും വലുതുമായ ആയിരക്കണക്കിന് ഒച്ചുകളാണ് പ്രദേശത്തുള്ളത് . കട്ടിയുള്ള തോടുകളാണ് ആഫ്രിക്കൻ ഒച്ചിനുള്ളത്. രൂക്ഷമായ ദുർഗന്ധവും ഇവയിൽ നിന്ന് വമിക്കും. വേനലിൽ സുഷുപ്താവസ്ഥയിൽ പ്രവേശിക്കുന്ന ഒച്ചുകൾ മഴക്കാലം വരുന്നതോടെയാണ് സജീവമാകുന്നത്. ആഫ്രിക്കൻ ഒച്ചുകൾ 500 ൽപരം വിവിധ ഇനം സസ്യങ്ങളെ നശിപ്പിക്കും.

ആഫ്രിക്കൻ ഒച്ചുകൾ

 നീളം: 20 സെ.മീ

 തൂക്കം: 200-300 ഗ്രം

 ആയുർദൈർഘ്യം: 5-7 വർഷം

തുരത്താൻ

 100 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് കൃഷിയിടത്തിന് ചുറ്റും മണ്ണിൽ തളിക്കുക.

ഭിത്തിയിലും വീടുകളിലും പറ്റിപിടിച്ചിരിക്കുന്നവയെ നശിപ്പിക്കാൻ 60 ഗ്രാം തുരിശ്ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിക്കുക.

 25 ഗ്രം പുകയില ഒന്നര ലിറ്റർ ലിറ്റർ വെള്ളത്തിൽ 10 മിനിട്ട് ഇട്ട് തിളപ്പിക്കുക. 60 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചശേഷം രണ്ട് ലായനികളും ഒന്നിച്ച് ചേർത്ത് സ്പ്രേ ചെയ്യുക.

പ്രളയത്തിന് ശേഷം

പ്രളയത്തിന്ശേഷമാണ് ജില്ലയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ഭീഷണി വ്യാപകമായത്. മസ്തിഷ്കരോഗത്തിന് കാരണമായേക്കാവുന്ന ഇൗ ഒച്ചുകൾ മനുഷ്യർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.