coconut

 ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി തേങ്ങക്കച്ചവടം

ആലപ്പുഴ : നാളികേര കർഷകരുടെ എണ്ണം കുറയുമ്പോഴും നാട്ടിൽ തേങ്ങ കച്ചവടക്കാരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നു. കൊവിഡ് പ്രതിസന്ധിയിൽ വിദേശങ്ങളിലെ ജോലിയടക്കം നഷ്ടപ്പെട്ട് നാട്ടിലെത്തിയ നിരവധിപ്പേർ ഉപജീവനത്തിനായി തേങ്ങാക്കച്ചവടത്തിലേക്ക് ചുവടുമാറ്റിയതാണ് കാരണം. എങ്കിലും,മികച്ചയിനം നാളികേരത്തിന്റെ ലഭ്യതക്കുറവ് കച്ചവടക്കാർക്ക് വെല്ലുവിളിയാണ്.

ഓരോ വർഷം പിന്നിടുമ്പോഴും സംസ്ഥാനത്തെ കേര കർഷകരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പുതിയ വീടുകൾ പടുത്തുയർത്താനായി പറമ്പുകളിലെ തെങ്ങുകൾ മുറിച്ചുമാറ്റാൻ ആരും മടിക്കാറില്ല . വെട്ടിമാറ്റപ്പെട്ട തെങ്ങുകൾക്ക് പകരം തൈകൾ നടുന്ന പതിവും ഇപ്പോഴില്ല. പഴയ കാലത്തുണ്ടായതിന്റെ 30 ശതമാനം നാളികേര ഉത്പാദനം പോലും ഇപ്പോൾ കുട്ടനാട്ടിൽ നടക്കുന്നില്ലെന്ന് കേര കർഷകനായ ജോണി പറയുന്നു.

2018 മുതൽ തുടർച്ചയായുണ്ടാകുന്ന പ്രളയവും വെള്ളപ്പൊക്കവും നാളികേര കൃഷിയെ കാര്യമായി ബാധിച്ചു. വേര് ചീയുന്നതും, മണ്ട ചീയുന്നതും വ്യാപകമാണ്. മണ്ഡരി ബാധ മൂലം നാളികേരത്തിന്റെ വലുപ്പം കുറഞ്ഞതോടെ എണ്ണി എടുക്കുന്ന രീതിക്ക് മാറ്റം വന്നു. ഇപ്പോൾ കിലോ കണക്കിൽ തൂക്കിയാണ് തേങ്ങാ കച്ചവടം . മുമ്പ് നാളികേര ബോർഡിൽ നിന്ന് വളവും ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നു. നിലവിൽ ഇത്തരം സഹായങ്ങൾ കാര്യമായി ലഭിക്കാത്തതും കർഷകർ നേരിടുന്ന പ്രതിസന്ധിയാണ്. മണൽ ഇറക്ക്, വളം ഇടീൽ, കിളയ്ക്കുക തുടങ്ങിയ പരമ്പരാഗത കൃഷി രീതികൾ തുടരുന്നവർ കുറവാണ്.

കൂലി താങ്ങാനാവുന്നില്ല

കർഷകരും കച്ചവടക്കാരും ഒരുപോലെ നേരിടുന്ന പ്രതിസന്ധിയാണ് കൂലിച്ചെലവ്. ഒരു തെങ്ങിൽ കയറുന്നതിന് 50 മുതൽ 75 രൂപവരെയാണ് കൂലി. കിളയ്ക്കാനും വളമിടാനും തൊഴിലാളിയെ നിർത്തണമെങ്കിൽ ഒരു ദിവസം 900 രൂപ കൂലി നൽകണം.

തേങ്ങയുടെ മൊത്തവില

ലോക്ക് ഡൗണിന് മുമ്പ് :12 മുതൽ 15 രൂപ വരെ

ലോക്ക് ഡൗണിനുശേഷം : 20 - 21 രൂപ

നിലച്ചുപോയ കൃഷി രീതികൾ

നാളികേര കർഷകരുടെ എണ്ണം കുറഞ്ഞതോടെ പരമ്പരാഗത രീതിയിലുള്ള കൃഷിരീതികൾ പല സ്ഥലത്തും നിലച്ചമട്ടാണ്. കട്ട കുത്തിയിറക്കൽ, മണൽ ഇറക്ക്, വളമിടീൽ തുടങ്ങി നിരന്തരം ചെയ്യേണ്ട പരിപാലനം പല കൃഷിയിടങ്ങളിലും നടക്കുന്നില്ല.

48 :മികച്ചയിനം തേങ്ങയ്ക്ക് കിലോയ്ക്ക് 48 രൂപ വരെ വിപണിവിലയുണ്ട്.

'' ജോലി നഷ്ടപ്പെട്ടതോടെ പരീക്ഷണാടിസ്ഥാനത്തിലാണ് തേങ്ങാ കച്ചവടത്തിലേക്കിറങ്ങിയത്. മികച്ച വരുമാനവും വാർത്താപ്രാധാന്യവും ആദ്യ നാളുകളിൽ ലഭിച്ചു. ഇതോടെ ജോലി നഷ്ടമായ പലരും ഇതേ മേഖലയിലേക്ക് കടന്നുവന്നു. കച്ചവടക്കാർ കൂടിയതോടെ മൊത്തക്കച്ചവടക്കാർ വില വർദ്ധിപ്പിച്ചു

- ജോസഫ്, ഏദൻ ഗാർഡൻസ്

''ഓരോ വർഷം കഴിയുന്തോറും നാളികേര ഉത്പാദനം ഇടിയുകയാണ്. മികച്ചയിനം തേങ്ങ ലഭിക്കാനില്ല. കർഷകർ നല്ല പരിപാലനം നൽകിയാൽ മികച്ച ഫലവും ലഭിക്കും

- ജോയിച്ചൻ, തേങ്ങ കച്ചവടക്കാരൻ, കാവാലം

''മുമ്പ് നാളികേര ബോർഡിൽ നിന്ന് വളം ഉൾപ്പടെ ലഭിക്കുമായിരുന്നു. താങ്ങാനാവാത്ത കൂലിയാണ് പ്രധാന പ്രശ്നം. കച്ചവടക്കാർ കൂടിയതോടെ നാളികേരം തേടി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്

- ജോണി, നാളികേര കർഷകൻ