
ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും വിവിധ മുന്നണികളും സ്ഥാനാർത്ഥിത്വ മോഹമുള്ളവരും നിലമൊരുക്ക് പ്രവർത്തനങ്ങൾ തുടങ്ങി. രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങൾക്കും പ്രാദേശിക സ്വാധീനത്തിനും പ്രാമുഖ്യമുള്ള ഗ്രാമപഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് കൂടുതൽ പേരുടെയും ശ്രദ്ധ.ബ്ളോക്ക് , ജില്ലാ പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുന്നണിതലത്തിലും പാർട്ടിതലത്തിലുമുള്ള തീരുമാനങ്ങൾ നിർണ്ണായകമാവുമെന്നതിനാൽ ആ തലത്തിൽ വലിയ ആവേശം ആരും കാട്ടുന്നില്ല.
കോൺഗ്രസ് മണ്ഡലം കമ്മിറ്റി തലത്തിലുള്ള പ്രാഥമിക അനൗദ്യോഗിക ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ഘടകക്ഷികളുമായുള്ള ധാരണയും മറ്റും യു.ഡി.എഫ് ജില്ലാ തലത്തിലാണ് വരേണ്ടത്. സ്ഥാനാർത്ഥി നിർണ്ണയമടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാനതല ചർച്ചകളും പൂർത്തിയാവണം.ഇടതു മുന്നണിയിലെ സ്ഥിതിയും മറിച്ചല്ല. ഗ്രാമപഞ്ചായത്ത് വാർഡുതലത്തിൽ രാഷ്ട്രീയത്തേക്കാളുപരി വ്യക്തിപരമായി വാർഡിൽ സ്വാധീനം ചെലുത്താനാവുന്ന ഇടതു പക്ഷ അനുഭാവികളെ സ്ഥാനാർത്ഥികളാക്കുകയെന്ന സമീപനത്തിനും മുൻതൂക്കമുണ്ട്. മുന്നണി ചർച്ചകളായില്ലെങ്കിലും വാർഡു തലത്തിൽ വോട്ടർമാരുടെ കണക്കെടുപ്പ് അടക്കമുള്ള പ്രവർത്തനങ്ങൾ സി.പി.ഐ തുടങ്ങിയിട്ടുണ്ട്.
ഇക്കുറി കൂടുതൽ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യം മുൻ നിർത്തി ബി.ജെ.പി രണ്ടും മൂന്നും വാർഡുകൾ ചേർത്തുള്ള ശില്പശാലകൾ തുടങ്ങിക്കഴിഞ്ഞു. ഈ മാസം 20 ഓടു കൂടി ശില്പശാലകൾ സമാപിക്കും. എൻ.ഡി.എയിലെ പ്രധാന ഘടകക്ഷിയായ ബി.ഡി.ജെ.എസുമായി നിയോജക മണ്ഡലാടിസ്ഥാനത്തിലാവും ചർച്ചകൾ നടത്തുക.ജില്ലാ തലത്തിൽ ചർച്ചകൾ നേരത്തെ തുടങ്ങിയിരുന്നു. പരമാവധി വിജയ സാദ്ധ്യതയെന്ന ആണിക്കല്ലിൽ ഉറച്ചു നിന്നുള്ള സ്ഥാനാർത്ഥി നിർണ്ണയമാണ് എല്ലാ മുന്നണികളും അടിസ്ഥാനപരമായി ആഗ്രഹിക്കുന്നത്.കേരള കോൺഗ്രസിലെ വഴിപിരിയലും ജെ.ഡി.എസിൽ ഉടലെടുത്തിട്ടുള്ള പുതിയ പ്രതിസന്ധിയും ചില ജില്ലകളിലെങ്കിലും മുന്നണി സംവിധാനത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും. ആലപ്പുഴ ജില്ലയിൽ കുട്ടനാട്, ചെങ്ങന്നൂർ നിയോജകമണ്ഡലങ്ങളിലാവും കേരള കോൺഗ്രസ് ഭിന്നത തലവേദന സൃഷ്ടിക്കുക. തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി എത്തുന്നതിനാൽ തങ്ങളുടെ പരമാവധി ജനപിന്തുണ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ കാട്ടണമെന്നതാണ് ഇടതു- വലത് മുന്നണികളിലെ ഘടകകക്ഷികളുടെ ഉള്ളിലിരുപ്പ്.
സ്വയംപ്രഖ്യാപനങ്ങൾ
ഗ്രാമപഞ്ചായത്തുകളിലെ മിക്ക വാർഡുകളിലും പലവിധ സാദ്ധ്യതകൾ ചൂണ്ടിക്കാട്ടി സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്.യു.ഡി.എഫിലാണ് ഇത്തരക്കാരുടെ തള്ളിക്കയറ്റം കൂടുതൽ.കുടുംബ ബന്ധങ്ങളും സമുദായ പിൻബലവും ചൂണ്ടിക്കാട്ടിയാണ് ഇക്കൂട്ടർ തങ്ങളുടെ സ്വാധീനത്തിന് അടിവരയിടുന്നത്. നിലവിൽ പഞ്ചായത്ത് അംഗങ്ങളായിട്ടുള്ളവർ പഴയതിലും കൂടുതൽ ഊർജ്ജത്തോടെ വാർഡുകളിൽ നിറഞ്ഞു നിൽക്കുകയാണ്. തങ്ങളുടെ വാർഡുകൾ നറുക്കെടുപ്പിൽ കൈവിട്ടുപോയ മെമ്പർമാരാണ് ഏറ്റവുമധികം അങ്കലാപ്പിലായത്.കാരണം പുതിയ തട്ടകം കണ്ടെത്തുക അത്ര എളുപ്പമല്ലല്ലോ.