ഹരിപ്പാട്: മുനിസിപ്പാലിറ്റിയിലെ പിലാപ്പുഴ വടക്ക്,ചെറുതന പഞ്ചായത്തിലെ പെരുമാങ്കര,ചേപ്പാട് പഞ്ചായത്തിലെ മരങ്ങാട്ട് പതിനഞ്ചിൽ എന്നീ കോളനികൾ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും പദ്ധതിക്ക് തുക അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാന പട്ടികജാതി വകുപ്പ് ഈ കോളനികളെ തന്റെ നിർദ്ദേശപ്രകാരം ഏറ്റെടുത്തിരുന്നു. ഗുണഭോക്തൃ സമിതികൾ രൂപീകരിക്കുകയും സർക്കാർ നിർദ്ദേശപ്രകാരം കോളനികളുടെ സമഗ്ര വികസന പദ്ധതിക്കായി ജില്ലാ നിർമ്മിതികേന്ദ്രത്തെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മൂന്ന് വർഷമായിട്ടും പ്രവർത്തി ആരംഭിച്ചിട്ടില്ല. വിഷയം പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലനുമായി ഫോണിൽ സംസാരിച്ച ചെന്നിത്തല നിർമ്മിതി കേന്ദ്രത്തിന് ഫണ്ട് അനുവദിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.