
 ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
ചേർത്തല : പരിശോധനക്കെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ലോറിയിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി കൊട്ടുകാട് കോഴി വിള നിഷാന മൻസിലിൽ ഷാനവാസ് (37) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 8 മണിയോടെ ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ടിന് സമീപം, എം സാൻഡുമായി ഷാനവാസ് ഓടിച്ച ടോറസ് ലോറി എത്തിയപ്പോൾ പിന്നാലെ വന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഹോൺ മുഴക്കി ബീക്കൺ ലൈറ്റ് തെളിച്ച് ലോറി നിറുത്താൻ മുന്നറിയിപ്പ് നൽകി. ഉടൻ തന്നെ കുറച്ച് മുന്നോട്ട് മാറ്റി ലോറി നിർത്തിയ ശേഷം ഷാനവാസും സഹായി വിത്സണും ഓടി രക്ഷപ്പെട്ടു.
രാത്രി പന്ത്രണ്ടോടെ, ഷാനവാസിനെ കാണാനില്ലെന്ന് വിത്സൺ മാരാരിക്കുളം സ്റ്റേഷനിലെത്തി അറിയിച്ചു. തുടർന്ന് പൊലീസും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ കളിത്തട്ടിന് കിഴക്ക് ഒരു വീടിന് സമീപം ഷാനവാസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.അസ്വാഭാവിക മരണത്തിന് മാരാരിക്കുളം പൊലീസ് കേസെടുത്തു.
ഓടി രക്ഷപ്പെടുന്നതിനിടയിൽ ഹൃദയാഘാതം വന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ലോറിയിൽ അമിതഭാരം ഉള്ളതിനാൽ മോട്ടോർ വാഹന വകുപ്പ് വൻതുക പിഴ ഈടാക്കുമെന്ന് ഭയപ്പെട്ടാണ് ഓടിയതെന്ന് സഹായി വിത്സൺ പൊലീസിനോട് പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.കൊവിഡ് പരിശോധന ഫലം വന്നതിന് ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ:നിസ.മക്കൾ:നിഷാന,ഫാറൂഖ്,ഫാത്തിമ.