s

ആലപ്പുഴ: നിശ്ചയിച്ച രണ്ട് തവണയും ഇ ലേലത്തിൽ പങ്കെടുക്കാൻ ആരും എത്താത്ത സാഹചര്യത്തിൽ പാതിരപ്പള്ളി എക്‌സൽ ഗ്‌ളാസ് ഫാക്ടറി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി. ജില്ലയിലെ ഭരണ-പ്രതിപക്ഷ പാർട്ടികളും തൊഴിലാളി സംഘടനാ നേതാക്കളും അഭിപ്രായ ഭിന്നതകൾ മാറ്റിവെച്ച് ഈ ആവശ്യവുമായി രംഗത്തെത്തി.

തൊഴിലാളി യൂണിയനുകളുടെ ആവശ്യം തള്ളി നഷ്ടത്തിന്റെ കണക്ക് നിരത്തി ഫാക്ടറി ലിക്വിഡേഷൻ നടപടിയുമായി മാനേജ്മെന്റ് മുന്നോട്ട് പോകുകയായിരുന്നു.മാനേജ് മെന്റും ലിക്വിഡേറ്ററുമായി ചേർന്ന് ഫാക്ടറിയുടെ ആസ്തി കുറച്ച് കാണിച്ച് ലേലത്തിൽ ബിനാമിയിലൂടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നതായി തൊഴിലാളി യൂണിയൻ നേതാക്കൾ ആരോപിച്ചിരുന്നു. ഈ നീക്കത്തിനെതിരെ ഒരു വിഭാഗം തൊഴിലാളികൾ കോടതിയെ സമീപിച്ചു. ടെണ്ടർ സീൽ ചെയ്തു കൈമാറി കോടതിയുടെ അനുമതിയോടെയേ ഇ ലേലം ഉറപ്പിക്കാവു എന്ന് ഉത്തരവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ ഓർഡിനസിലൂടെ ഫാക്ടറി ഏറ്റെടുക്കണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം.

ലേലത്തിനു വയ്ക്കുന്നത്

ദേശീയപാതയോരത്തുള്ള 18 ഏക്കർ സ്ഥലവും അനുബന്ധ കെട്ടിടവും യന്ത്രങ്ങളും, ചേർത്തല പള്ളിപ്പുറത്ത് രണ്ട് ബ്‌ളോക്കുകളിലെ അഞ്ച് ഏക്കറുമാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിന് യഥാർത്ഥ വിലയല്ല രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. 200 കോടിയിലധികം ലഭിക്കാവുന്ന സ്വത്തിന് 99.4 കോടിയാണ് വിലയിട്ടിരിക്കുന്നത്. കമ്പനി പൂട്ടുന്ന സമയത്ത് 9 കോടിയുടെ കുപ്പികൾ ഗോഡൗണിലുണ്ടായിരുന്നു. ഇവ ഉപയോഗ്യശൂന്യമായി.

സർക്കാർ ബാദ്ധ്യത

കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി എന്നീ സ്ഥാപനങ്ങളിൽ നിന്നെടുത്ത 14.5 കോടിയുടെ വായ്പ ഇപ്പോൾ പലിശയടക്കം 45 കോടിയായി. തൊഴിലാളികളുടെ ആനുകുല്യങ്ങൾ പൂർണമായും തിട്ടപ്പെടുത്താതെ മറ്റ് ബാദ്ധ്യതകൾ തീർക്കുന്ന തരത്തിലാണ് വില്പന നടപടികൾ. ഗ്രാറ്റുവിറ്റി, ലേ ഓഫ് കോമ്പൻസേഷൻ, നിർബന്ധിത പിരിച്ചുവിടൽ അനുകൂല്യം, ശമ്പള കുടിശിക, ബോണസ് എന്നിവ തൊഴിലാളികൾക്ക് നൽകണം.

''എക്‌സൽ ഗ്‌ളാസ് ഫാക്ടറിയുടെ സ്വത്ത് ലേലത്തിൽ സംസ്ഥാന സർക്കാരോ പണം ലഭിക്കാനുള്ള സർക്കാർ സ്ഥാപനങ്ങളോ പങ്കെടുക്കണം. കമ്പനി മാനേജ്‌മെന്റ് സ്വാധീനം ചെലുത്തി സ്ഥാപനത്തിന്റെ യഥാർത്ഥ ആസ്തി കുറച്ച് കാണിച്ച് സ്വന്തക്കാരെ ലേലത്തിൽ പങ്കെടുപ്പിച്ച് ഫാക്ടറിയുടെ സ്വത്ത് തട്ടിയെടുക്കാനും തൊഴിലാളികളുടെ ആനുകൂല്യം പരിമിതപ്പെടുത്താനുമാണ് ശ്രമിക്കുന്നത്.

ആർ.നാസർ, ജില്ലാ സെക്രട്ടറി, സി.പി.എം

''എക്‌സൽ ഗ്ലാസസ് ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു. മാവൂർ ഗ്വാളിയർ, കേരളാ സ്പിന്നേഴ്സ് എന്നിവ ഏറ്റെടുത്തതു പോലെ സർക്കാർ ഓർഡിനൻസിലൂടെ ഇതും ഏറ്റെടുക്കണം. കോടതി അലക്ഷ്യമാകില്ല.

ടി.ജെ.ആഞ്ചലോസ്, ജില്ലാ സെക്രട്ടറി, സി.പി.ഐ

''എക്‌സൽ ഗ്ലാസ് ഫാക്ടറി സർക്കാർ സംരക്ഷിക്കുമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക് നൽകിയ വാഗ്ദാനം പാലിക്കണം. പൊതുസ്വത്ത് നഷ്ടമാകാതിരിക്കാൻ ഫാക്ടറി സർക്കാർ ഏറ്റെടുത്ത് തൊഴിലാളികളെ സംരക്ഷിക്കണം.

എം.വി.ഗോപകുമാർ, ജില്ലാ പ്രസിഡന്റ്, ബി.ജെ.പി

തോമസ് ഐസക് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം പാലിക്കണം. എക്‌സൽ ഗ്ലാസ് ഫാക്ടറി സർക്കാർ ഏറ്റെടുക്കുകയല്ലാതെ മറ്റ് മർഗം ഇല്ല. ഭാവിയിൽ വലിയ വികസന സാദ്ധ്യതയുള്ള ഫാക്ടറി ഇല്ലാതാക്കരുത്.

എ.എ.ഷുക്കൂർ, മുൻ പ്രസിഡന്റ്, ഡി.സി.സി