ചേർത്തല: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത, മുഖ്യമന്ത്റിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ യാത്രാ മദ്ധ്യേ വിശ്രമത്തിനായി ഇന്നലെ ചേർത്തല ട്രാവൻകൂർ പാലസിൽ എത്തിച്ചു. പത്തുമിനിട്ടോളം ഹോട്ടലിൽ ഉദ്യോഗസ്ഥർക്കൊപ്പം തങ്ങിയ ശേഷമായിരുന്നു യാത്ര തുടർന്നത്. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കാൻ ശിവശങ്കർ തയ്യാറായില്ല.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ശിവശങ്കറെ എറണാകുളത്തേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ദേശീയപാതയോരത്തുള്ള ഹോട്ടലിൽ കയറ്റിയത്. മറ്റൊരു വാഹനത്തിലായിരുന്നു തുടർയാത്ര. ശിവശങ്കറുമാമായി പോയ വാഹന വ്യൂഹത്തിന് നേരെ ദേശീയപാതയിൽ തങ്കിക്കവലയിൽ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തങ്കിക്കവലയിൽ വാഹനവ്യൂഹം എത്തിയപ്പോൾ പ്രവർത്തകർ മുദ്റാവാക്യം വിളിക്കുകയും കരിങ്കൊടി വീശുകയുമായിരുന്നു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ,എസ്. കണ്ണൻ, പ്രശാന്ത്,കെ.എം. സൗജിത്ത്, കരീം ഹാജി, സിറാജ് എന്നിവർ പങ്കെടുത്തു.