pady

ആലപ്പുഴ:കുട്ടനാട്ടിലെ നെല്ല് സംഭരണ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി. നെല്ലെടുക്കാൻ മടിച്ചു നിന്ന മില്ലുകൾ സർക്കാരുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സംഭരണം തുടങ്ങി.

സഹകരണ സംഘങ്ങൾ വഴി മുഴുവൻ നെല്ലും സംഭരിക്കാനുള്ള നീക്കം ഇതോടെ അവസാനിപ്പിച്ചു.

നെടുമുടി പഞ്ചായത്തിലെ വിളവെടുപ്പ് കഴിഞ്ഞ പാടശേഖരം ഇന്നലെ മന്ത്രി പി.തിലോത്തമൻ സന്ദർശിച്ചു .52 സ്വകാര്യ മില്ലുകളാണ് നെല്ലെടുപ്പിന് ധാരണയിലെത്തിയിട്ടുള്ളത്. കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നിന്ന് തടസംകൂടാതെ തന്നെ നെല്ല് സംഭരണം പൂർത്തിയാക്കുമെന്ന് മന്ത്രി പി. തിലോത്തമൻ വ്യക്തമാക്കി. നെടുമുടി പഞ്ചായത്തിലെ പുളിക്കകാവ് പാടശേഖരത്തിലെ നെല്ലുസംഭരണം അദ്ദേഹം നേരിട്ട് വിലയിരുത്തി.

ആറ് മാസത്തേക്ക് മില്ലുടമകളുമായി കരാർ ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മില്ലുടമകളുടെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചതിനാൽ 52 സ്വകാര്യമില്ലുകളും നെല്ലെടുക്കാൻ കരാറായിട്ടുണ്ട്.

നെല്ലിന് കൂടുതൽ കിഴിവ് നൽകില്ല. പാടശേഖരസമിതി ഭാരവാഹികൾക്കൊപ്പം ഉദ്യോഗസ്ഥരുടെ കൂടി മേൽനോട്ടത്തിലാവും സംഭരണം. മില്ലുടമകൾക്ക് നൽകാനുള്ള നഷ്ടപരിഹാര കുടിശിക കോടതി നിർദേശപ്രകാരമായിരിക്കും നൽകുക. മില്ലുടമകൾ മാറിനിന്നപ്പോഴാണ് സഹകരണ സംഘങ്ങളെ സംഭരണം ഏൽപ്പിക്കുന്ന കാര്യം സർക്കാർ ആലോചിച്ചത്. ഉടൻ തന്നെ നെല്ലുസംഭരണം പൂർത്തിയാക്കുമെന്നും തിലോത്തമൻ പറഞ്ഞു. കളക്ടർ എ. അലക്‌സാണ്ടർ, പാഡി മാർക്കറ്റിംഗ് ഓഫീസർമാരായ രാജേഷ് കുമാർ, മായ ഗോപാലകൃഷ്ണൻ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രമ ദേവി, നെടുമുടി കൃഷി ഓഫീസർ പ്രദീപ് എന്നിവർ മന്ത്രിയോടൊപ്പം പാടശേഖരം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.