ആലപ്പുഴ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ നിയന്ത്രണങ്ങൾ നവംബർ 15 വരെ നീട്ടി കളക്ടർ ഉത്തരവിട്ടു.

പൊതുസ്ഥലങ്ങളിൽ അഞ്ചുപേരിൽ അധികം കൂടാൻ പാടില്ല. ഓരോ വ്യക്തിയും മറ്റുള്ളവരുമായി ഇടപെടുമ്പോൾ മാസ്ക്, സാമൂഹിക അകലം തുടങ്ങിയവ അടക്കമുള്ള കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം. വിവാഹങ്ങളിൽ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളിൽ 20 പേരെയും മാത്രമേ അനുവദിക്കൂ. സാംസ്കാരിക പരിപാടികൾ, സർക്കാർ നടത്തുന്ന പൊതുപരിപാടികൾ, രാഷ്ട്രീയ മത സാമൂഹിക ചടങ്ങുകൾ തുടങ്ങിയവയിൽ പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ. മാർക്കറ്റുകൾ, ബസ് സ്റ്റോപ്പുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, ഓഫീസുകൾ, കടകൾ, ജോലി ഇടങ്ങൾ, ആശുപത്രികൾ, പരീക്ഷാകേന്ദ്രങ്ങൾ,വ്യവസായ സ്ഥാപനങ്ങൾ, തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ബ്രേക്ക് ദ ചെയിൻ നിർദ്ദേശങ്ങൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും കർശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്താൻ പാടുള്ളൂ.