കൊവിഡിന്റെ മറവിൽ കൊള്ളപ്പലിശ സംഘങ്ങൾ വീണ്ടും
ആലപ്പുഴ: കൊള്ളപ്പലിശക്കാരെ കുടുക്കാൻ മുമ്പ് ആവിഷ്കരിച്ച 'ഓപ്പറേഷൻ കുബേര' ഒതുങ്ങിയതോടെ കൊവിഡിന്റെ മറവിൽ ഇക്കൂട്ടർ വീണ്ടും വിലസുന്നു. ജോലി നഷ്ടപ്പെട്ട് സാമ്പത്തിക കുരുക്കിലായവരെ ലക്ഷ്യമിട്ടാണ് പലിശക്കാർ രംഗത്തിറങ്ങിയിരിക്കുന്നത്.
ജില്ലയിലെ തീരപ്രദേശമാണ് കൊള്ളപ്പലിശക്കാരുടെയും ചെറുകിട പണമിടപാട് സ്ഥാപനങ്ങളുടെയും താവളം. പണം വാങ്ങിയവർ ഭീഷണി ഭയന്ന് പൊലീസിൽ പരാതി നൽകാറുമില്ല. ഒരുതവണ തിരച്ചടവ് മുടങ്ങിയാൽ രാത്രിപുലരും മുമ്പേ വിളി തുടങ്ങും. അടുത്ത മാസം തരാമെന്നു പറഞ്ഞാൽ ഫോണിലൂടെ പരിഹാസവും ഭീഷണിയുമാണ്. തവണ മുടങ്ങിയാൽ ഒരു മയവുമില്ലാതെയാണ് പലിശ ഈടാക്കുന്നത്. ഗുണ്ടാസംഘങ്ങളുടെ അകമ്പടിയോടെയാണ് പണപ്പിരിവ്. മാരാരിക്കുളം, ആറാട്ടുപുഴ,കുട്ടനാട് എന്നിവിടങ്ങളിലെ കൊള്ളപ്പലിശക്കാരെ ഓപറേഷൻ കുബേരയിലൂടെ പൊലീസ് പിടികൂടിയിരുന്നു. കുബേര റെയ്ഡിനെ തുടർന്നു പതുങ്ങിയവർ ഇപ്പോൾ ശക്തമായി ബിസിനസ് വ്യാപിപ്പിക്കുകയാണ്.
മുമ്പ് ഉത്സവകാലത്തും, സ്കൂൾ വർഷാരംഭത്തിലുമാണ് പലിശക്കാർ പണമിടപാട് നടത്തിയിരുന്നത്. തീരദേശത്തെ കടുത്ത സാമ്പത്തിക മാന്ദ്യം മുതലെടുത്തു കൊള്ളപ്പലിശ സംഘം വൻ തുകയാണ് നൽകിയിട്ടുള്ളത്. സ്വകാര്യ വ്യക്തികളും പേരിനു മാത്രം സൊസൈറ്റീസ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളും പണമിടപാടിൽ മുന്നിലാണ്. കൊടുത്ത പണം തിരിച്ചു പിടിക്കാൻ ഗുണ്ടാസംഘങ്ങളാണു മുൻകയ്യെടുക്കുന്നത്.
.....................................
 പലിശ പലതരം
മീറ്റർ പലിശ, മണിക്കൂർ പലിശ എന്നിങ്ങനെ വിവിധ പേരുകളിലാണ് പലിശ ഈടാക്കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് ഒരു മണിക്കൂറിനു 1000 രൂപ പലിശ വാങ്ങി ചെറു ഇടപാടുകൾ നടത്തുന്ന സംഘങ്ങളുണ്ട്. ഇങ്ങനെ കടംകയറി പലർക്കും കിടപ്പാടം വരെ നഷ്ടമായി. ആവശ്യക്കാരനു പണം നൽകുകയും അവരോടൊപ്പം പോയി കാര്യം നടത്തിക്കുകയുമാണ് മണിക്കൂർ പലിശക്കാരുടെ രീതി. കാറും ഇരുചക്ര വാഹനങ്ങളും വാങ്ങിവച്ചു പണം പലിശക്കു നൽകുന്ന സംഘവും വ്യാപകമാണ്. ഇവർ പലപ്പോഴും 60 മുതൽ 120 ശതമാനം വരെ പലിശ ഈടാക്കും .
............................
 നിയമം അകലെ
മണി ലെൻഡിംഗ് ആക്ട് പ്രകാരം ലൈസൻസ് എടുത്തു വൻ പലിശയ്ക്കു പണം കടം കൊടുക്കുന്നവരും ഏറെയാണ്. എന്നാൽ ഇക്കൂട്ടർ പലരും നിയമം തെറ്റിച്ചാണ് പലിശ ഈടാക്കുന്നത്. 18 ശതമാനത്തിൽ കൂടുതൽ പലിശ ഈടാക്കാൻ പാടില്ലെന്നാണ് നിയമം. ഇവർ 120 ശതമാനം പലിശയാണ് സാധാരണക്കാരിൽ നിന്ന് ഈടാക്കുന്നത്.
.........................
കുബേര സമയത്ത് ജില്ലയിൽ നിന്ന് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് മറവിലെ പലിശക്കൊളള ക്രമസമാധാന പ്രശ്‌നങ്ങൾക്കു കാരണമാകുമെന്ന് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആളുകൾ ഭീഷണി ഭയന്ന് പുറത്തു പറയാത്തതിനാലാണ് ഇത്തരം സംഘങ്ങൾ വളരുന്നത്
(പൊലീസ് അധികൃതർ)