
ചന്ദ്രശേഖർ ആസാദ് ഹാഥ്‌രസിൽ
പ്രത്യേകസംഘം പെൺകുട്ടിയുടെ വീട്ടിൽ
ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്ന് ബന്ധുക്കൾ
ന്യൂഡൽഹി :ഹാഥ്‌രസ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന ഉത്തർപ്രദേശ് പൊലീസിന്റെ വാദം തള്ളി പെൺകുട്ടിയെ ചികിത്സിച്ച അലിഗഢിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിന്റെ (ജെ.എൻ.എം.സി.എച്ച്) മെഡികോ - ലീഗൽ പരിശോധനാ റിപ്പോർട്ട് പുറത്ത്.
പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നിട്ടുണ്ടെന്ന് ആദ്യ ദിവസം തന്നെ തെളിഞ്ഞതായി മെഡിക്കൽ എക്സാമിനറായ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഫായിസ് അഹമ്മദ് പറയുന്നു. പീഡനം പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ല. ഫോറൻസിക് ലാബിലെ ഫലം വന്നാലേ സ്ഥിരീകരിക്കാൻ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 14 നാണ് പെൺകുട്ടിയെ ജെ.എൻ.എം.സി.എച്ചിൽ പ്രവേശിപ്പിച്ചത്. 22നാണ് സാമ്പിളുകൾ ശേഖരിച്ചത്. പീഡനക്കേസിൽ 72 മണിക്കൂറിനുള്ളിൽ സാമ്പിളുകൾ ശേഖരിക്കണം. 90 മണിക്കൂർ കഴിഞ്ഞാൽ ബീജം നിർജ്ജീവമാകും. അതിനാൽ പീഡനം തെളിയുമോ എന്ന് ആശങ്കയുണ്ടെന്നും ഡോക്ടർമാർ പറയുന്നു. സംസ്ഥാന സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ പെൺകുട്ടിയുടെ വീട് സന്ദർശിച്ചെങ്കിലും ബന്ധുക്കൾ സഹകരിച്ചില്ല.നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്നും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നുമാണ് നിലപാട്. ഉത്തർ പ്രദേശ് സർക്കാർ ഉത്തരവിട്ട സി.ബി.ഐ. അന്വേഷണത്തിലും വിശ്വാസമില്ല.
കുടുംബത്തിന്റെ നിലപാടിനെ പിന്തുണച്ച് ഇന്ന് രാജ്യമാകെ സത്യാഗ്രഹ സമരങ്ങൾക്ക് നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു. ബി.എസ്.പിയും ജുഡിഷ്യൽ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യത്തിന് പിന്തുണ അറിയിച്ചു. പുലരും മുമ്പേ പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാൻ കൂട്ടുനിൽക്കുകയും പെൺകുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്ത ജില്ലാ മജിസ്‌ട്രേട്ടിനെ പദവിയിൽ നിന്ന് നീക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
ചന്ദ്രശേഖർ ആസാദ് ഹാഥ്‌രസിൽ
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. ഡൽഹിയിൽ നിന്നുള്ള യാത്രക്കിടെ പലയിടത്തും തടഞ്ഞെങ്കിലും പൊലീസ് വലയം ഭേദിച്ച് അദ്ദേഹം ഗ്രാമത്തിലെത്തി. പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻ നേരത്തെ ശ്രമിച്ച ആസാദിനെ യു.പി പൊലീസ് വീട്ടുതടങ്കലിൽ ആക്കിയിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ സുരക്ഷിതരല്ലെന്നും വൈ പ്ലസ് സുരക്ഷ അനുവദിക്കണമെന്നും അല്ലെങ്കിൽ അവരെ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോകുമെന്നും ആസാദ് പറഞ്ഞു.
ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്ന് ബന്ധുക്കൾ
മൃതദേഹം പെൺകുട്ടിയുടെതെന്ന് തെളിയിക്കാതെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.
തങ്ങളെ പൂട്ടിയിട്ടാണ് പൊലീസ് മൃതദേഹം സംസ്‌കരിച്ചത്. ചിതയ്ക്ക് അടുത്തേക്ക് പോകാൻ അനുവദിച്ചില്ല.
പെൺകുട്ടിയുടെ അസ്ഥികൾ ഡി.എൻ.എ. പരിശോധനക്ക് വിധേയമാക്കണം. മകളുടെ മൃതദേഹം പെട്രോൾ ഒഴിച്ച് പൊലീസ് കത്തിച്ചെന്ന് പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി.
ജാതി യോഗം വിളിച്ച് പ്രതികളുടെ ബന്ധുക്കൾ
പ്രതികളെ സംരക്ഷിക്കണെമെന്നും പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവിന്റെ വീട്ടിൽ ജാതിഅടിസ്ഥാനത്തിൽ യോഗം ചേർന്നെന്ന് ആരോപണം. ബിജെപി മുൻ എം.എൽ.എ രാജ്‌വീർ സിങ് പെഹൽവാന്റെ വസതിയിലാണ് നൂറുകണക്കിന പേർ യോഗം ചേർന്നത്. പ്രതികളുടെ ബന്ധുക്കളും പങ്കെടുത്തു.
കോൺഗ്രസ് നേതാവ് അറസ്റ്റിൽ
ഹാഥ്‌രസ് പീഡനക്കേസിൽ കുറ്റാരോപിതരുടെ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ട യു.പി ബുലന്ദ്ഷറിൽനിന്നുള്ള കോൺഗ്രസ് നേതാവ് നിസാം മാലിക് അറസ്റ്റിൽ.
കുറ്റാരോപിതരുടെ തല വെട്ടിക്കൊണ്ടു വരുന്നവർക്ക് ഒരു കോടിരൂപ പ്രതിഫലം നൽകുമെന്നായിരുന്നു മാലിക്കിന്റെ പ്രഖ്യാപനം.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം ഹാഥ്‌രസ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ നടന്ന ലാത്തിചാർജിൽ നിസാം മാലിക്കിന് പരിക്കേറ്റിരുന്നു. പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹം കുറ്റാരോപിതരുടെ തല വെട്ടിക്കൊണ്ടു വരുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
'ബലാത്സംഗങ്ങൾ നിറുത്താം, 
പെൺകുട്ടികളെ സംസ്കാരം പഠിപ്പിക്കണം':
യു.പി ബി.ജെ.പി എം.എൽ.എ വിവാദത്തിൽ
ഹാഥ്‌രസ് സംഭവത്തിൽ യു.പി സർക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധം ഉയരുന്നതിനിടെ ബലാത്സംഗക്കേസുകൾ സംബന്ധിച്ച് വിവാദ പരാമർശവുമായി യു.പിയിലെ ബി.ജെ.പി എം.എൽ.എ.ബലാത്സംഗങ്ങൾ നിറുത്താൻ പെൺകുട്ടികളെ മാതാപിതാക്കൾ സംസ്കാരം പഠിപ്പിക്കണമെന്ന് ബല്ലിയയിലെ ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിംഗ് പറയുന്നത്.
'സംസ്കാരം കൊണ്ടു മാത്രമേ ഇതു പോലുള്ള സംഭവങ്ങൾ നിറുത്താൻ കഴിയൂ. ഭരണം കൊണ്ടോ ആയുധം കൊണ്ടോ പറ്റില്ല. എല്ലാ രക്ഷിതാക്കളും പെൺമക്കളെ നല്ല മൂല്യങ്ങൾ പഠിപ്പിക്കണം. നല്ല സർക്കാരും സംസ്കാരവും ഉണ്ടെങ്കിൽ മാത്രമേ ഈ രാജ്യം മനോഹരമാകൂ.' സുരേന്ദ്ര സിംഗ് പറഞ്ഞു. ബി.ജെ.പി എം.എൽ.എ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് പുറത്തു വിട്ടത്.
'ഞാൻ ഒരു അധ്യാപകനാണ്' എന്നു പറഞ്ഞുകൊണ്ടാണ് സിംഗിന്റെ സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നത്.
സർക്കാർ വാളെടുത്താലും ഇത്തരം സംഭവങ്ങൾ നിർത്താൻ കഴിയില്ലെന്നും എം.എൽ.എ പ്രതികരിച്ചു.
മുമ്പ് ഉന്നാവ് പീഡനക്കേസിൽ പ്രതിയായ മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ് സെൻഗാറിനെ പിന്തുണച്ച് സുരേന്ദ്ര സിംഗ് രംഗത്തെത്തിയിരുന്നു. 'മൂന്ന് മക്കളുടെ അമ്മയെ ബലാത്സംഗം ചെയ്യാൻ സാധിക്കില്ല' എന്നായിരുന്നു അന്ന് സുരേന്ദ്ര സിംഗിന്റെ പരാമർശം.