cbse

വാർഷിക പരീക്ഷ ഏപ്രിലിൽ ആക്കാനും ആലോചന

ന്യൂഡൽഹി: കൊവിഡിനെത്തുടർന്ന് റഗുലർ ക്ലാസുകൾ നഷ്ടമായ സാഹചര്യത്തിൽ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.എസ്.സി സിലബസുകൾ 50 ശതമാനം വെട്ടിച്ചുരുക്കിയേക്കും. നേരത്തെ 30 ശതമാനം ഒഴിവാക്കിയിരുന്നു. വാർഷിക പരീക്ഷ 45 - 60 ദിവസം നീട്ടിവയ്ക്കാനും നീക്കമുണ്ട്. അന്തിമ തീരുമാനമായിട്ടില്ല.

ഒഴിവാക്കുന്ന പാഠഭാഗങ്ങളിൽനിന്ന് പരീക്ഷക്ക് ചോദ്യങ്ങൾ ഉണ്ടാവില്ലെന്നും എന്നാൽ, എൻ.സി.ഇ.ആർ.ടിയുടെ അക്കാഡമിക കലണ്ടർ പ്രകാരമുള്ള എല്ലാ പാഠഭാഗങ്ങളും പഠിപ്പിക്കാൻ സ്ഥാപനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും സി.ബി.എസ്.ഇ വ്യക്തമാക്കിയിരുന്നു. വെട്ടിക്കുറച്ച സിലബസിൽ നിന്നുള്ള മാതൃകാ ചോദ്യപ്പേപ്പറും പ്രസിദ്ധീകരിച്ചിരുന്നു. സി.ബി.എസ്.ഇക്ക് പിന്നാലെ നിരവധി സംസ്ഥാന വിദ്യാഭ്യാസ ബോർഡുകളും സിലബസ് 30 ശതമാനത്തോളം വെട്ടിക്കുറയ്ക്കാൻ തയ്യാറായിരുന്നു.

ഓൺലൈൻ ക്ലാസുകളുടെ നിലവാരവും പ്രയോജനവും നഗര, അർധ നഗര, ഗ്രാമീണ മേഖലകളിൽ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ സ്‌കൂളുകളിലെ റഗുലർ ക്ലാസുകൾ പുനരാരംഭിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാനാവൂ. സിലബസുകൾ പൂർത്തിയാക്കാനായി പരീക്ഷ ഏപ്രിലിലേക്ക് നീട്ടേണ്ടിവരുമെന്നാണ് സൂചന. പരീക്ഷാ തിയതി നീട്ടണമെന്നും സിലബസ് കുറയ്ക്കണമെന്നും സ്‌കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്.