
ന്യൂഡൽഹി :വിവാഹത്തിനു വേണ്ടി മാത്രം ഒരാൾ മതം മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ശരിയായ വിശ്വാസത്തോട് കൂടിയല്ലാതെ ഒരാൾ മതം മാറുന്നത് സ്വീകാര്യമല്ലെന്ന മുൻ വിധി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠിയുടെ ഉത്തരവ്.
പൊലീസ് സുരക്ഷ തേടി, മിശ്ര വിവാഹിതരായ ദമ്പതികൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. മുസ്ലിം ആയ യുവതി വിവാഹത്തിന് ഒരു മാസം മുമ്പാണ് ഹിന്ദുമതത്തിലേക്ക് മാറിയത്. വിവാഹത്തിന് വേണ്ടി മാത്രം മതം മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹർജി തള്ളിക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടു.
കോടതി ഇക്കാര്യം നേരത്തെ നൂർജഹാൻ കേസിൽ വിശദമായി പരിശോധിച്ചതാണെന്ന്, ആ വിധിന്യായം ഉദ്ധരിച്ചുകൊണ്ട് ബെഞ്ച് ചൂണ്ടിക്കാട്ടി. ഹിന്ദു പെൺകുട്ടി ഇസ്ലാമിലേക്കു മാറി വിവാഹം കഴിച്ചതിനെത്തുടർന്ന്, പൊലീസ് സംരക്ഷണം തേടിയുള്ള ഹർജിയാണ് ആ കേസിൽ കോടതി പരിഗണിച്ചത്. ഏക ദൈവത്തിലുള്ള വിശ്വാസവും മുസ്ലിം ആചാരങ്ങളെക്കുറിച്ചുള്ള ബോധ്യവും ഇല്ലാതെ വിവാഹം പോലെയുള്ള ഏതെങ്കിലും കാര്യസാധ്യത്തിനായി മാത്രം മതം മാറുന്നത് സ്വീകര്യമല്ലെന്നായിരുന്നു അന്നത്തെ വിധി.